ബ്രിട്ടനിൽ പണപ്പെരുപ്പം പത്തു ശതമാനത്തിനു മുകളിൽ; ജീവിതച്ചെലവ് താങ്ങാനാകാതെ ജനങ്ങൾ
Mail This Article
ലണ്ടൻ ∙ നാൽപതു വർഷത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പത്തിന്റെ ഞെരുക്കത്തിലാണ് ബ്രിട്ടൻ. എല്ലാ റെക്കോർഡുകളും ഭേദിച്ച് പണപ്പെരുപ്പനിരക്ക് 10.1 ശതമാനത്തിലെത്തി. നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിന്റ നടുവിലാണ് ബ്രിട്ടൻ. 1982ലാണ് ഇതിമു മുമ്പ് പണപ്പെരുപ്പനിരക്ക് രണ്ടക്കത്തിലെത്തിയത്.
ബ്രഡ്, പാൽ, ചീസ്, മുട്ട, തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയാണ് പണപ്പെരുപ്പത്തിന് ആക്കം കൂട്ടിയത്. യുക്രെയ്ൻ യുദ്ധം സൃഷ്ടിച്ച ഇന്ധനവിലവർധനയും അതുവഴിയുണ്ടായ അസംസ്കൃത ഉൽപന്നങ്ങളുടെ ലഭ്യതക്കുറവും വിലവർധനയുമാണ് നിലവിലെ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
വിലക്കയയറ്റത്തിന് ആനുപാതികമായ ശമ്പളവധന ആവശ്യപ്പെട്ട് സർവീസ് മേഖലകളെല്ലാം തന്നെ സമരത്തിന്റെ പാതയിലാണ്. റെയിൽ, പോസ്റ്റൽ സർവീസ്, വ്യോമഗതാഗത മേഖല, പബ്ലിക് ട്രാൻസ്പോർട്ട്, അധ്യാപകർ, ആരോഗ്യമേഖലയിലെ ജീവനക്കാർ എന്നിവരെല്ലാം സമരാഹ്വാനത്തിലാണ്. നിലവിലെ സാഹചര്യത്തിൽ വരുന്ന രണ്ടുവർഷത്തേക്ക് എങ്കിലും സമാനമായ സാഹചര്യം നിലനിൽക്കുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിലയിരുത്തൽ.
പണപ്പെരുപ്പത്തിനൊപ്പം രാഷ്ട്രീയ പ്രതിസന്ധികൂടി ഉണ്ടായതോടെ പ്രശ്നം പരിഹരിക്കാൻ ആരു മുൻകൈയെടുക്കും എന്ന സ്ഥിതിവിശേഷവുമുണ്ട്. രാജിപ്രഖ്യാപിച്ച ബോറിസ് ജോൺസന്റെ ‘കാവൽ മന്ത്രിസഭ’യാണ് നിലവിൽ അധികാരത്തിലുള്ളത്. സെപ്റ്റംബർ അഞ്ചിന് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്ത ശേഷമേ അടിസ്ഥാനപരമായ സാമ്പത്തികനയങ്ങളിൽ ഇനി മാറ്റങ്ങൾക്ക് സാധ്യതയുള്ളൂ.
ഇതിനിടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമായി അടിയന്തര ബജറ്റ് എന്ന നിർദേശവുമായി മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഗോർഡൺ ബ്രൗൺ രംഗത്തെത്തി. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം ആരംഭിച്ച ഓൺലൈൻ പ്രചാരണത്തിന് ഇതിനോടകം 120,000 പേരാണ് ഒപ്പുവച്ചത്.
English Summary : Inflation in Britain hits 40-year high mark