ജര്‍മനിയില്‍ വര്‍ണ്ണ വിവേചന പരാതികളുടെ എണ്ണം കൂടുന്നു
Mail This Article
ബര്‍ലിന്‍ ∙ ജർമനിയില്‍ വര്‍ണ്ണ വിവേചന പരാതികളുടെ എണ്ണം കൂടി വരുന്നതായി റിപ്പോര്‍ട്ട്. വിവേചനത്തിന്റെ സന്ദര്‍ഭങ്ങള്‍, പ്രത്യേകിച്ച് വംശീയത ഉള്‍പ്പെടുന്നവ, ജർമനിയില്‍ ഉയര്‍ന്ന തലങ്ങളില്‍ തുടരുകയാണ്.
2020 ലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്. 6,383 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്തെ ഫെഡറല്‍ ആന്റി ഡിസ്ക്രിമിനേഷന്‍ ഏജന്‍സി 2006 ല്‍ സ്ഥാപിതമായതിന് ശേഷമുള്ള രണ്ടാമത്തെ ഉയര്‍ന്ന സംഖ്യയാണിത്. ഈ എണ്ണം ഭയപ്പെടുത്തുന്നതാണെന്ന് ഏജന്‍സി മേധാവി ഫെര്‍ഡ അറ്റമാന്‍ പറഞ്ഞു.
ഷോപ്പുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, റസ്റ്ററന്റുകള്‍ പോലുള്ള സ്വകാര്യ ഇടങ്ങളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ട ആളുകളില്‍ നിന്നുള്ള പരാതികളും ഉള്‍പ്പെടുന്നു. 28 ശതമാനം പരാതി ജോലിസ്ഥലത്ത് നേരിടുന്ന വിവേചനവുമായി ബന്ധപ്പെട്ടാണ്. മൂന്നിലൊന്ന് കേസുകളും ഗവണ്‍മെന്റിന്റെ വിവേചന വിരുദ്ധ നിയമം ഭാഗികമായി മാത്രം ബാധകമാകുന്ന സ്ഥലങ്ങളില്‍ ആണ് സംഭവിച്ചത്. നിര്‍ഭാഗ്യവശാല്‍, വിവേചനം ഇപ്പോഴും ജർമനിയിലെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണന്ന് ഏജന്‍സി തലവന്‍ പറഞ്ഞു.