ഇറ്റലിയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാകാൻ ജോര്‍ജിയ മെലോനി
Mail This Article
റോം ∙ ഇറ്റലിയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങളില്‍ വലത് സഖ്യത്തിന് മുന്നേറ്റം. ഇറ്റലിയിൽ ജോർജിയ മെലോനി നയിക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്‍സ് ഇറ്റലിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലേക്ക്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി രാജ്യത്ത് ഒരു വലതുപക്ഷ ദേശീയ സര്‍ക്കാര്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളത്.
തിരഞ്ഞെടുപ്പില്‍ 41 മുതല്‍ 45 ശതമാനം വരെ വോട്ടുകളാണ് പോള്‍ ചെയ്തത്. ചരിത്രപരമായ വിജയത്തില്‍ ജോര്‍ജിയ മെലോനി ഇറ്റലിയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാവും.
തിരഞ്ഞെടുപ്പിന് ശേഷമുള്ള സര്‍വേകളെ അടിസ്ഥാനമാക്കി ഞായറാഴ്ച വൈകുന്നേരമുള്ള റിപ്പോര്‍ട്ട് പ്രകാരം സഖ്യത്തിന് പാര്‍ലമെന്റില്‍ പകുതിയിലധികം സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
വിശാല സര്‍ക്കാര്‍ സഖ്യം തകര്‍ന്നതിനെത്തുടര്‍ന്ന് മുന്‍ ഗവണ്‍മെന്റിന്റെ തലവനായ മരിയോ ഡ്രാഗി (75) ജൂലൈയില്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിനാലാണ് തിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. എന്നിരുന്നാലും, പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ ഡ്രാഗി അധികാരത്തില്‍ തുടരും. സത്യപ്രതിജ്ഞയ്ക്ക് ആഴ്ചകള്‍ എടുത്തേക്കാം.
ഫെമിനിസത്തെയും വനിതാ സംവരണത്തെയും നിരാകരിക്കുകയും എൽജിബിടിക്യു സമൂഹത്തോട് രൂക്ഷമായ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന, ഡോണൾഡ് ട്രംപിന്റെ ആരാധിക കൂടിയാണ് നാൽപത്തിയഞ്ചുകാരിയായ മെലോനി. ഇവരുൾപ്പെടുന്ന മുന്നണി അധികാരത്തിലെത്തിയാൽ ഇറ്റാലിയന്‍ ഫാഷിസ്റ്റ് നേതാവായ ബെനിറ്റോ മുസോളിനിക്ക് ശേഷം രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ തീവ്ര വലതുപക്ഷ നേതാവായിരിക്കും ഭരണത്തിൽ വരികയെന്നാണു വിലയിരുത്തൽ.