ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് ഭാഷാ പരീക്ഷയിൽ കുടുങ്ങി നഴ്സിങ് ജോലി ചെയ്യാൻ കഴിയാതെ ബ്രിട്ടനിൽ ദുരിതം അനുഭവിക്കുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് വാതില്‍ തുറന്ന് ബ്രിട്ടന്‍. ബ്രിട്ടനിലുള്ള മലയാളി നഴ്സുമാര്‍ക്ക്  ഇംഗ്ലിഷ് ഭാഷാ പരീക്ഷ പാസാകാതെ തന്നെ അടുത്ത ജനുവരി മുതല്‍  നഴ്സ് ആയി റജിസ്റ്റര്‍  ചെയ്യാന്‍ അവസരം.  

 

nmc
ബ്രിട്ടിഷ്   പാര്‍ലമെന്റില്‍   എം പി മാരെ നേരില്‍ കണ്ടു വിഷയം അവതരിപ്പിക്കുന്ന മലയാളി സമൂഹം.

യുകെയിലെ  നഴ്സിങ് ആന്‍ഡ്‌ മിഡ് വൈഫറി കൗണ്‍സില്‍ (എൻഎംസി)  സെപ്റ്റംബര്‍ 28 നു ചേര്‍ന്ന യോഗത്തിലാണ്  ഈ തീരുമാനം എടുത്തത്. ഇതിലൂടെ ഇന്ത്യയിലും   (മറ്റു വിദേശ രാജ്യങ്ങളിലും) നഴ്സിങ് പഠനം പൂര്‍ത്തിയാക്കി ബ്രിട്ടനില്‍ വന്നിട്ടും  നഴ്സിങ് റജിസ്ട്രേഷന്‍ ചെയ്യാന്‍ കഴിയാതെ  കെയറര്‍ ആയി ജോലി ചെയ്യുന്ന ആയിരക്കണക്കിന്  പ്രഫഷനലുകള്‍ക്ക് നഴ്സ് ആയി ജോലി ചെയ്യാനുള്ള അവസരം ഉണ്ടാകും.

 

nmc1
സൗതാല്‍ എം പി വിരേന്ദ്ര ശർമയോടൊപ്പം ബ്രിട്ടിഷ്‌ പ്രധാനമന്ത്രിയുടെ    ഔദ്യോഗിക  വസതിയില്‍ എത്തി നിവേദനം സമര്‍പ്പിക്കുന്നു.

ഇതുവരെ ഉള്ള നിയമപ്രകാരം രാജ്യാന്തര  നിലവാരമുള്ള  ഇംഗ്ലിഷ് ഭാഷാ ടെസ്റ്റുകള്‍ പാസായാല്‍ മാത്രമേ ബ്രിട്ടനില്‍ നഴ്സിങ്  റജിസ്ട്രേഷന്‍ നടത്താന്‍ കഴിയുമായിരുന്നുള്ളൂ.  ഉന്നത നിലവാരത്തിലുള്ള ഇത്തരം ഇംഗ്ലിഷ് ടെസ്റ്റുകള്‍ പാസാകാന്‍ കഴിയാത്തത് കൊണ്ട് മാത്രം ആയിരക്കണക്കിന് മലയാളികളടക്കമുള്ള  വിദേശ നഴ്സ്മാര്‍ ബ്രിട്ടനില്‍ വന്നു  നഴ്സിങ് കെയറര്‍ ആയി ജോലി ചെയ്തുവരുന്നുണ്ട്. 

 

നഴ്സിങ് പഠനം ഇംഗ്ലിഷിലാണ് എന്നും, കൂടാതെ  തങ്ങള്‍ ഇപ്പോള്‍ ജോലി  ചെയ്യുന്ന ബ്രിട്ടനിലെ  സ്ഥാപനത്തില്‍ നിന്നും പ്രഫഷന്   ആവശ്യമായ ഇംഗ്ലിഷ് പ്രാവീണ്യം ലഭിച്ചിട്ടുണ്ടെന്ന സര്‍ട്ടിഫിക്കറ്റും, അതോടൊപ്പം ബ്രിട്ടനിലെ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും കൂടിയായാല്‍ ഇംഗ്ലിഷ് ടെസ്റ്റ്‌ പാസാകാതെ തന്നെ നഴ്സ് ആയി  റജിസ്റ്റർ ചെയ്യാം. അടുത്ത വര്‍ഷം  ജനുവരി മുതല്‍ പുതിയ തീരുമാനം നടപ്പില്‍ വരും. കേരളത്തില്‍ നിന്ന് മാത്രം  ഏകദേശം 25000 ല്‍ അധികം നഴ്സുമാര്‍   കെയറര്‍  ആയി ബ്രിട്ടനില്‍ ജോലി  ചെയ്തുവരുന്നുണ്ട് എന്നാണു ഏകദേശ കണക്ക്.  

nmc2
ബ്രിട്ടിഷ്  പാര്‍ലമെന്റില്‍  എം പി മാരെ നേരില്‍ കണ്ടു വിഷയം അവതരിപ്പിക്കുന്നു.

 

നഴ്സിങ് രംഗത്തു വിദേശ  നഴ്സ്മാര്‍  നേരിടുന്ന വിവേചനത്തിനു പരിഹാരം കാണണമെന്നു ആവശ്യപ്പെട്ട് വര്‍ഷങ്ങളായി നിരവധി ക്യാംപയിനുകള്‍ ബ്രിട്ടനിലെ മലയാളി സമൂഹം നടത്തിവരുന്നുണ്ട്. ബ്രിട്ടനിലെ എം പി മാരുടെയും മുനിസിപല്‍  കൗണ്‍സിലുകളുടെയും ട്രേഡ് യൂണിയനുകളുടെയും  സഹകരണത്തോടെ നിരവധി വര്‍ഷങ്ങളായി   നടത്തിവന്ന   ക്യാംപയിന്റെ ഫലമായാണ് ഇത്തരത്തിലുള്ള ഒരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. 

 

2015 ല്‍ മലയാളി പ്രതിനിധികള്‍ ബ്രിട്ടിഷ് പാര്‍ലമെന്റ്  ലോബി ഹാളില്‍  50 ഓളം എം പി മാരെ നേരില്‍ കണ്ടു വിഷയം അവതരിപ്പിച്ചു.  സൗതാല്‍ എം പി വിരേന്ദ്ര ശർമയോടൊപ്പം ബ്രിട്ടിഷ്‌ പ്രധാനമന്ത്രിയുടെ  ഔദ്യോഗിക  വസതിയില്‍ ചെന്ന് നിവേദനം സമര്‍പ്പിച്ചു.  ഇതേ ആവശ്യം ഉന്നയിച്ചു കൗണ്‍സിലര്‍ ബൈജു തിട്ടാല 2019 മെയ്‌ മാസത്തില്‍ അവതരിപ്പിച്ച  പ്രമേയം കേംബ്രിഡ്ജ് സിറ്റി  കൗണ്‍സില്‍  ഏകകണ്‌ഠമായി  പാസാക്കി. തുടര്‍ന്ന്  2020 ല്‍  കേംബ്രിഡ്ജ് സിറ്റി കൗണ്‍സില്‍ ലീഡര്‍ ല്യൂവിസ് ഹെര്‍ബെര്‍ട്ട് ന്റെ നേതൃത്വത്തില്‍  മലയാളി പ്രതിനിധികള്‍ എൻഎംസി ചീഫ് എക്സക്യൂട്ടീവ് ആണ്ട്രിയ സട്ക്ക്ളിഫ്,  ഡയറക്ടര്‍ ഓഫ്  റജിസ്ട്രേഷന്‍ എമ ബ്രോഡ്ബെന്റ്  എന്നിവരെ കണ്ടു  വിദേശ നഴ്സ്മാര്‍ നേരിടുന്ന പ്രശനങ്ങളെ  കുറിച്ചുള്ള വിശദമായ  പഠനം റിപ്പോർട്ട് സമര്‍പ്പിച്ചു. 

വിദേശ   നഴ്സ്മാരുടെ ആവശ്യം പരിഗണിച്ചു നടത്തിയ കണ്‍സല്‍ട്ടെഷനില്‍ എൻഎംസി ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും, 34000 പേര്‍ ഇതുമായി ബന്ധപ്പെട്ട  അഭിപ്രായന്വേഷണം നടത്തിയെന്നും എൻഎംസി ചീഫ് ഡയറക്ടര്‍ ഓഫ് സ്ട്രാറ്റജി ആന്‍ഡ്‌ ഇന്‍സൈറ്റ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com