മാഞ്ചസ്റ്റർ മലയാളികളുടെ ജോർജ് ചേട്ടന് യാത്രാമൊഴി
Mail This Article
മാഞ്ചസ്റ്റർ ∙ മാഞ്ചസ്റ്റർ മലയാളികളുടെ പ്രിയ ജോർജ് ചേട്ടന് കണ്ണുനീരിൽ കുതിർന്ന യാത്രാമൊഴി. നാടിൻറെ നാനാ ഭാഗങ്ങളിൽ നിന്നായി ഒത്തുചേർന്നവർ വികാരനിർഭരമായ യാത്രാമൊഴിയാണ് അദ്ദേഹത്തിന് നൽകിയത്. രാവിലെ 9.30 യോടെ വീട്ടിൽ എത്തിച്ച മൃതദേഹത്തിൽ കുടുംബാംഗങ്ങൾ അന്ത്യോപചാരം അർപ്പിച്ചു. ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ വീട്ടിലെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
വിലാപയാത്രയായി ഇടവക ദേവാലയമായ സെന്റ് ആൻറണീസ് ദേവാലയത്തിൽ മൃതദേഹം എത്തിച്ചപ്പോൾ ഫാ.ജോസ് അഞ്ചാനിക്കൽ പ്രാർതഥന നടത്തി. തുടന്ന് നടന്ന ദിവ്യബലിയിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ.ജോസഫ് ശ്രാമ്പിക്കൽ മുഖ്യകാർമികൻ ആയപ്പോൾ, രൂപതാ വികാരി ജനറൽ ഫാ. സജി മലയിൽപുത്തെൻപുര, ഫാ.ജോസ് അഞ്ചാനിക്കൽ,ഫാ.ജോൺ പുളിന്താനം,ഫാ.മാത്യു കുരിശുംമൂട്ടിൽ തുടങ്ങിയവർ സഹ കാർമികരായി.
ദിവ്യബലിയെത്തുടർന്നു മകൾ ജെഫി പിതാവിനെ അനുസ്മരിച്ചു സംസാരിച്ചത് ഏവരുടെയും കണ്ണുകളെ ഈറനണിയിപ്പിച്ചു. നാട്ടിൽ നിന്നും എത്തിയ സഹോദരന്‍, കൈക്കാരൻ അലക്സ് വർഗീസ്, സിബി പാളിയിൽ, ഫാ.എൽദോ തുടങ്ങിയവർ എല്ലാം ജോർജിലെ അനുസ്മരിച്ചു സംസാരിച്ചത് നിറകണ്ണുകളോടെ ആയിരുന്നു.
തുടർന്ന് വരിവരിയായി എത്തി ഏവരും അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിച്ചു. യുക്മ അടക്കം യുകെയിലെ വിവിധ സംഘടനകൾ പുഷ്പ്പ ചക്രം അർപ്പിച്ചു.
മൂത്തമകൻ ജിത്തു പിതാവിന് നൽകിയ അവസാനചുംബനത്തോടെ പേടകം അടച്ചു. തുടർന്ന് വിലാപയാത്രയായി സതേൺ സെമിട്രിയിലേക്ക്. അവിടെ അഭിവന്ദ്യ പിതാവിന്റെ കാർമ്മികത്വത്തിൽ നടന്ന പ്രാർഥനകളെ തുടർന്ന് ആറടി മണ്ണിനു അവകാശിയായി ജോർജ് ചേട്ടൻ മടങ്ങി ...കോരിച്ചൊരിഞ്ഞ മഴയെ അവഗണിച്ച് നൂറുകണക്കിന് ആളുകളാണ് അദ്ദേഹത്തിന്റെ ശുശ്രൂഷകളിൽ പങ്കാളികൾ ആയത്.