ADVERTISEMENT

ലണ്ടൻ ∙ സെന്‍ട്രല്‍ ലണ്ടനില്‍ മാത്രം ഉള്ള അള്‍ട്രാ ലോ എമിഷന്‍ സോണ്‍ ലണ്ടന്‍ നഗരം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് മേയര്‍ സാദിഖ് ഖാന്‍. മേയറുടെ പ്രഖ്യാപനം പൊതുജനങ്ങള്‍ക്കിടയില്‍ കടുത്ത രോഷത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രകൃതി സംരക്ഷണത്തിന്റെയും അന്തരീക്ഷ മലിനീകരണത്തിന്റെയും പേരു പറഞ്ഞ് പണം പിടുങ്ങുന്നതിനുള്ള ഒരു മാർഗം മാത്രമാണിതെന്ന് സമൂഹമാധ്യമങ്ങളില്‍ പലരും ആക്ഷേപം ഉന്നയിക്കുകയും ചെയ്തിരുന്നു. 

വരുന്ന ഓഗസ്റ്റ് മുതല്‍ നഗരം പൂര്‍ണ്ണമായും അള്‍ട്ര ലോ എമിഷന്‍ സോണിനു കീഴില്‍ വരുമ്പോള്‍ നഗരത്തിലൂടെ വാഹനമോടിക്കുവാന്‍ ഓരോ വാഹനമുടമയും പ്രതിദിനം 12.50 പൗണ്ട് ചാർജ് നല്‍കേണ്ടതായി വരും. അല്ലാത്തപക്ഷം ഇലക്ട്രിക് വാഹനങ്ങൾ വാങ്ങി ഉപയോഗിക്കേണ്ടി വരും. ലണ്ടൻ വിമാനത്താവളത്തിൽ എത്തുന്ന വാഹനങ്ങൾ അഞ്ചു പൗണ്ട് ഡ്രോപ്പ്-ഓഫ് ചാർജ് നൽകുന്നത് കൂടാതെ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ ആകെ 17.50 പൗണ്ട് ചെലവാക്കേണ്ടി വരും.

സിംഗപ്പൂര്‍ മാതൃകയില്‍ ലണ്ടനില്‍ ആകമാനം ടോള്‍ റോഡുകള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നുവെന്നും സാദിഖ് ഖാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ലണ്ടനിലെ റോഡുകളിൽ ക്യാമറകള്‍ ഘടിപ്പിച്ച് ഉപയോക്താക്കളില്‍ നിന്നും ഫീസ് പിരിക്കുന്ന ദീര്‍ഘകാല പദ്ധതിയാണ് ആവിഷ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നത്. നഗരത്തിലെ വാഹനങ്ങള്‍ എല്ലാം വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങളായി മാറിക്കഴിഞ്ഞാല്‍ അള്‍ട്രാ ലോ എമിഷന്‍ സോണിനു പകരമായിട്ടായിരിക്കും ഈ രീതി നടപ്പിലാക്കുക. സിംഗപ്പൂര്‍ മതൃകയില്‍ ഇലക്‌ട്രോണിക് സെന്‍സറുകള്‍ ഉപയോഗിച്ചായിരിക്കും ഈ പണം പിരിച്ചെടുക്കുക. എന്നാല്‍, ഈ സാങ്കേതികവിദ്യ ഇപ്പോള്‍ ലണ്ടനില്‍ ലഭ്യമല്ലാത്തതിനാല്‍ ഇത് ഉടന്‍ നടപ്പാക്കില്ലെന്നും മേയര്‍ പറഞ്ഞു. 

പാകിസ്ഥാൻ വംശജനായ 52 കാരനായ സാദിഖ് ഖാന്‍ ബോറിസ് ജോൺസൺ മേയർ സ്ഥാനം ഒഴിഞ്ഞശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് ലേബർ പാർട്ടി അംഗമായി 2016 ൽ അധികാരത്തിലെത്തിയത്. പാക്കിസ്ഥാനിൽനിന്നും ലണ്ടനിലേക്ക് കുടിയേറിയ മുസ്‍ലിം കുടുംബത്തിലെ അംഗമാണ്  52 വയസുള്ള സാദിഖ് ഖാൻ. ലണ്ടൻ നഗരത്തിലെ ബസ്  ഡ്രൈവറായിരുന്നു സാദിഖിന്റെ പിതാവ്. ബ്രിട്ടനിലെ അറിയപ്പെടുന്ന അഭിഭാഷകനായ സാദിഖ് പാർലമെന്റ് അംഗത്വം രാജിവച്ചാണ് ലണ്ടൻ മേയറായി മൽസരിച്ചതും തിരഞ്ഞെടുക്കപ്പെട്ടതും. ഇപ്പോൾ രണ്ടാം തവണയാണ് മേയറാകുന്നത്.

English Summary : Ultra Low Emission Zone to be expanded across all of London

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com