ADVERTISEMENT

എഡിൻബറ ∙ സ്കോട്‌ലൻഡ് തലസ്ഥാനമായ എഡിൻബറയിൽ സ്ഥിരതാമസമാക്കിയ മലയാളി ക്രൂരമായ വംശീയ ആക്രമണത്തിന് ഇരയായി. ഫെറി റോഡ്‌ പ്രദേശത്ത്‌ രാത്രി ജോലി കഴിഞ്ഞു ബസ്‌ കാത്തുനിന്ന ബിനു ചാവയ്ക്കാമണ്ണിൽ ജോർജ് ആണ് ആക്രമിക്കപ്പെട്ടത്‌. ബസ്‌ സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഒരു കൂട്ടം ചെറുപ്പക്കാർ ബിനുവിനെ ആദ്യം വംശീയമായി അധിക്ഷേപിച്ചു. ബിനു മാറി പോകുവാൻ ശ്രമിച്ചെങ്കിലും ഇവർ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. മുഖത്ത്‌ പലപ്രാവശ്യം ഇടിയേറ്റ ബിനു ബോധം നഷ്ടപ്പെട്ടു താഴെ വീഴുകയും ചെറുപ്പക്കാരിൽ ഒരാൾ ബിനുവിന്റെ ബാഗ്‌ എടുത്ത്‌ ഓടുകയുമായിരുന്നു.

നാട്ടുകാരാണു പൊലീസിനെ വിളിച്ചത്‌. തുടർന്ന് ബിനു ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സുഹൃത്തുക്കൾ എത്തി പൊലീസിന്റെ സഹായത്തോടെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ പന്ത്രണ്ട്‌ വർഷമായി താൻ ജോലി ചെയ്യുന്ന പ്രദേശത്ത്‌ നിന്ന് ഇത്തരം ഒരു അനുഭവം ഉണ്ടായത്‌ ബിനു ഞെട്ടലോടെയാണു ലോകത്തോട്‌ പറഞ്ഞത്‌.

പൊതുവേ വംശീയ ആക്രമണങ്ങൾ കുറവുള്ള സ്കോട്‌ലൻഡിൽ ഇത്തരം ആക്രമണങ്ങൾ കൂടി വരുന്നത്‌ ഇന്ത്യൻ സമൂഹത്തിൽ ആശങ്കയുണ്ടാക്കുന്നു. അടുത്തിടെ ഏഷ്യൻ വംശജരുടെയും വിദ്യാർഥികളുടെയും വരവ്‌ കൂടിയത്‌ തദ്ദേശിയരിൽ ആശങ്കയുണ്ടാക്കുന്നു എന്നതിന്റെ സൂചനയാണിത്‌. ഈ സാഹചര്യത്തിൽ കഴിവതും രാത്രി കാലങ്ങളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. പുതിയതായി വരുന്നവർ സുരക്ഷിതമല്ലാത്ത പ്രദേശങ്ങൾ മനസ്സിലാക്കുകയും ഒഴിവാക്കുകയും ആക്രമണം നേരിട്ടാൽ പൊലീസിൽ അറിയിക്കുകയും വേണം. 

ഇത്തരം സംഭവങ്ങൾക്കെതിരെ നടപടിയെടുക്കാൻ‌ പ്രദേശത്തെ ജനപ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള പ്രവർത്തനം കൈരളി യുകെ നടത്തുന്നുണ്ട്. തനിക്കുണ്ടായ ദുരനുഭവം വിഡിയോയിലൂടെ പങ്കുവയ്ക്കുകയും മറ്റുള്ളവർക്ക്ു മുന്നറിയിപ്പ് നൽകുകയും ചെയ്ത ബിനുവിനെ എഡിൻബറയിലെ മലയാളി സമൂഹം അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com