വരുന്ന തിരഞ്ഞടുപ്പിൽ വീണ്ടും മൽസരിക്കാനൊരുങ്ങി ബോറിസ് ജോൺസൺ
Mail This Article
ലണ്ടൻ∙ ഒരിക്കൽ പ്രധാനമന്ത്രി സ്ഥാനത്തു നിന്നു പുറത്താകുകയോ പ്രധാനമന്ത്രി പദത്തിലേക്ക് മൽസരിച്ചു പരാജയപ്പെടുകയോ ചെയ്താൽ വീണ്ടും മൽസരിച്ച് അധികാരത്തിനായി ഏതറ്റം വരെയും പോകുന്ന രീതി ബ്രിട്ടീഷ് രാഷ്ട്രീയത്തിലില്ല. അങ്ങനെ വളരെ ചെറുപ്പത്തിലേ രാഷ്ട്രീയം വിട്ടവർ നിരവധിയാണ് ബ്രിട്ടനിൽ.
എഡ് മിലിബാൻഡ്, ഡേവിഡ് മിലിബാൻഡ്, ജെറമി കോർബിൻ, ഡേവിഡ് കാമറൺ, ഗോർഡൺ ബ്രൗൺ, തെരേസ മേയ് തുടങ്ങി ഈ പട്ടികയിൽ പെടുത്താവുന്ന നേതാക്കൾ നിരവധിയാണ്. എന്നാൽ ഇവരുടെ ഗണത്തിലേക്കു താനില്ല എന്നു പ്രഖ്യാപിച്ചിരിക്കുകയാണു മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വരുന്ന തിരഞ്ഞെടുപ്പിലും മൽസരിക്കാൻ താനുണ്ടാകുമെന്നു ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു കഴിഞ്ഞു. പാർലമെന്റിലേക്കാണ് മൽസരിക്കുന്നതെങ്കിലും തന്റെ പാർലമെന്ററി വ്യാമോഹവും പ്രധാനമന്ത്രി മോഹവും അടങ്ങിയിട്ടില്ല എന്നതിന്റെ വ്യക്തമായ സൂചനയാണു ബോറിസ് ഇതിലൂടെ നൽകുന്നത്.
നിലവിലുള്ള എംപിമാർ വീണ്ടും മൽസരിക്കാൻ താൽപര്യമുണ്ടെങ്കിൽ ഡിസംബർ അഞ്ചിനകം അറിയിക്കണമെന്ന പാർട്ടി നിർദേശം പാലിച്ചാണ് ഇനിയും മൽസരിക്കാൻ താനുണ്ടെന്നു ബോറിസ് ദേശീയ നേതൃത്വത്തെയും ലോക്കൽ നേതൃത്വത്തെയും അറിയിച്ചത്. നിലവിലെ എംപിമാരിൽ 11 പേരാണ് ഇനിയും മൽസരിക്കാൻ ഇല്ലെന്നു നേതൃത്വത്തെ ഇതുവരെ അറിയിച്ചിട്ടുള്ളത്.
നിലവിൽ വെസ്റ്റ് ലണ്ടനിലെ അക്സ്ബ്രിഡ്ജ് ആൻഡ് റൂയ്സ്ലിപ് മണ്ഡലത്തിലെ എംപിയാണു ബോറിസ് ജോൺസൺ. 2015 മുതൽ ഇവിടെ നിന്നു ജയിക്കുന്ന ബോറിസ് പാർട്ടി അനുവദിച്ചാൽ ഇവിടെത്തന്നെയാകും ജനവിധി തേടുക. ലണ്ടൻ മേയറായിരിക്കെയാണ് അദ്ദേഹം ഇവിടെ നിന്ന് ആദ്യമായി പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടതും പിന്നീടു പ്രധാനമന്ത്രിപദത്തിൽ എത്തിയതും. 2019ൽ 7210 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച ബോറിസിന് മണ്ഡലത്തിൽ ഇപ്പോഴും മികച്ച സ്വാധീനമാണുള്ളത്.
English Summary: Ex-UK PM Boris Johnson to run again as MP at next general election