മൽസരിക്കാനില്ലന്ന് സാജിദ് ജാവിദ്, പ്രധാനമന്ത്രിപദം മോഹിച്ച യുവനേതാവ് രാഷ്ട്രീയ വനവാസത്തിന്
Mail This Article
ലണ്ടൻ ∙ കൺസർവേറ്റീവ് പാർട്ടിയിലെ യുവനേതാവായ സാജിദ് ജാവിദ് രാഷ്ട്രീയ വനവാസത്തിന്. അടുത്ത തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് പ്രഖ്യാപിച്ച സാജിദ്, തൽകാലത്തേക്ക് സജീവ രാഷ്ട്രീയത്തിൽനിന്നും വിട്ടുനിൽക്കും. തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് സ്വയം പ്രഖ്യാപിച്ച 11 ടോറി എംപിമാരിൽ ഒരാളായിരിക്കുകയാണ് സാജിദ്.
പാക്കിസ്ഥാനിൽനിന്നും ബ്രിട്ടനിലേക്കു കുടിയേറിയ സാധാരണ കുടുംബത്തിൽ പിറന്ന് അതിവേഗം രാഷ്ട്രീയത്തിലൂടെ വളർന്ന നേതാവാണ് സാജിദ്. കൺസർവേറ്റീവ് പാർട്ടിയിൽ ഋഷി സുനാക് സജീമമാകുന്നതിനു മുമ്പ് ഏറ്റവും ശ്രദ്ധേയമായ ഏഷ്യൻ മുഖമായിരുന്നു സാജിദിന്റേത്. ഒരുവേള ഭാവി പ്രധാനമന്ത്രി എന്നുപോലും പലരും കരുതിയ നേതാവ്.
തെരേസ മേയ് മന്ത്രിസഭയിൽ ഹോം സെക്രട്ടറിയായും പിന്നീട് ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ചാൻസിലറായും ഹെൽത്ത് സെക്രട്ടറിയായും നിർണായക പദവികൾ വഹിച്ചു.
പിന്നീട് ബോറിനെതിരെ പാർട്ടിയിൽ പടനയിച്ച് ആദ്യം പുറത്തുവന്നത് സാജിദ് ആയിരുന്നു. എന്നാൽ വളരെ പെട്ടെന്ന് ആ വിമതനീക്കത്തിന്റെ നേതൃത്വം ഋഷി സുനാക്കിലേക്ക് വന്നുചേർന്നു. ഇതോടെ സാജിദ് വിമതർക്കും അനഭിമതനായി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മൽസരിക്കാൻ ആവശ്യമായ മിനിമം എംപിമാരുടെ പോലും പിന്തുണ സാജിദിന് കിട്ടാത്ത സ്ഥിതിയുണ്ടായി. ഇതോടെ പാർട്ടിയിൽ ഒറ്റപ്പെട്ട സാജിദിന് പിന്നീട് ലിസ് ട്രസ് മന്ത്രിസഭയിലോ ഇപ്പോൾ ഋഷി മന്ത്രിസഭയിലോ ഇടം കണ്ടെത്താനായില്ല.
ഋഷി പ്രധാനമന്ത്രിയായതോടെ മറ്റൊരു ഏഷ്യൻ നേതാവിന് സമീപഭാവിയിൽ കൺസർവേറ്റീവ് രാഷ്ട്രീയത്തിൽ ശോഭനമായ ഭാവിയില്ല എന്ന തിരിച്ചറിവു തന്നെയാണ് രാഷ്ട്രീയത്തിൽനിന്നും ഇടവേളയെടുക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിനു പിന്നിൽ.
English Summary: Former UK Chancellor Sajid Javid will not stand for re-election