ബ്രിട്ടനിൽ ജീവിത ചെലവ് കുതിച്ചുയരുന്നു; കുറവ് ഇന്ത്യയിലെന്നും പഠനം
Mail This Article
ലണ്ടൻ ∙ യുകെ, യുഎസ്, ജര്‍മനി എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ ഇന്ത്യയിലാണ് ജീവിതച്ചെലവിലെ വര്‍ധനവില്‍ ഏറ്റവും കുറവെന്നും യുകെ ഒന്നാമതെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജീവിതച്ചെലവില്‍ മറ്റു രാജ്യങ്ങള്‍ കുതിച്ചുയര്‍ന്നു. എന്നാല്‍, ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നാലു രാജ്യങ്ങളിലെയും ജീവിതച്ചെലവ് രൂപയിൽ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഈ രാജ്യങ്ങളിലെ ജീവിതച്ചെലവ് 2021 സെപ്റ്റംബറില്‍ 100 രൂപയാണെന്ന് കരുതിയാല്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ചെലവ് വരിക യുകെയിലാണ്. രണ്ടാമത് ജര്‍മനി, മൂന്നാമത് യുഎസ്, നാലാമത് ഇന്ത്യ എന്നിങ്ങനെയാണ് കണക്ക്.
കഴിഞ്ഞ എട്ടു വര്‍ഷത്തെ രാജ്യാന്തര നാണയനിധിയുടെ കണക്കനുസരിച്ച് 57% വര്‍ധനയാണ് പ്രതിശീര്‍ഷ വരുമാനത്തിലുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ചൈന 88%, യുഎസ് 36%, യുകെ 1%, ഫ്രാന്‍സ് 5%, റഷ്യ 5%, ഇറ്റലി 6%, ബ്രസീല്‍ 27%, ജര്‍മനി 1%, ജപ്പാന്‍ 11% എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ വര്‍ധനവ്.
എസ്ബിഐയുടെ റിപ്പോർട്ടുകൾ ശരി വയ്ക്കുന്ന വിധത്തിലാണ് ബ്രിട്ടനിലെ ജീവിത ചെലവെന്ന് വർഷങ്ങൾക്ക് മുൻപ് ബ്രിട്ടനിൽ എത്തിയ മലയാളികൾ പറയുന്നു. മുൻപ് വീട് വാടക, ഭക്ഷണം എന്നിവയ്ക്കു വേണ്ട തുക ശമ്പളത്തിന് അനുസൃതമായി ചെലവഴിക്കാൻ പറ്റുമായിരുന്നു. എന്നാൽ, ഇപ്പോൾ ശമ്പള വർധനവ് കാര്യമായ നിലയിൽ ഉണ്ടാകാത്തതും പണപെരുപ്പവും ജീവിത ചെലവുമായി ഒത്തുപോകാത്ത സ്ഥിതിയാണ്.
English Summary: Rise in cost of living in India lower versus UK, Germany