റോയൽ കോളജ് ഓഫ് സർജൻസ് അയർലൻഡിന്റെ ഫെല്ലോഷിപ്പ് നേടി ഐറിഷ് മലയാളി
Mail This Article
ഡബ്ലിൻ∙ റോയൽ കോളജ് ഓഫ് സർജൻസ് അയർലൻഡിന്റെ ലോക പ്രശസ്തമായ ഫെല്ലോഷിപ്പ് കരസ്ഥമാക്കി ഐറിഷ് മലയാളി ഷിന്റോ ബെനഡിക്ട് . നഴ്സിങ്, മെഡിസിൻ അടക്കം പ്രഫഷണൽ ആരോഗ്യമേഖലകളിൽ പ്രശസ്തസേവനം കാഴ്ചവയ്ക്കുന്ന വ്യക്തികളാണ് ഈ ഫെലോഷിപ്പിന് അർഹരാകുന്നത്. ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ റ്റെഡ്‌റോസ് ജിബ്രീയേസുസ് , ചീഫ് നഴ്സിംഗ് ഓഫിസർ എലിസബത്ത് ഇറോ തുടങ്ങിയവർ മുൻകാല ഫെല്ലോകൾ ആണ്.
കഴിഞ്ഞ പതിമൂന്നു വർഷമായി അയർലൻഡിലെ വിവിധ നഴ്സിങ് ഹോമുകളിൽ നഴ്സിങ്ങിലും അഡ്മിനിസ്ട്രേഷനിലും സേവനമനുഷ്ഠിച്ചു വരുന്ന ഷിന്റോ ജിറോന്റോളോജിക്കൽ നഴ്സിങ് രംഗത്ത് നൽകിയ സംഭാവനകളാണ് അദ്ദേഹത്തെ ഈ വർഷം RCSI ഫെലോഷിപ്പിന് അർഹനാക്കിയത്.
ഈയൊരു അംഗീകാരം ലഭിച്ചതിൽ വളരെയധികം സന്തോഷം ഉണ്ടെന്നു ഷിന്റോ പറഞ്ഞു. "സാധാരണഗതിയിൽ നഴ്സിങ് ഹോം മേഖലയിൽ തുടരാൻ അധികം പേരും താൽപര്യപ്പെടാറില്ല. നഴ്സിങ്ങിൽ പൊതുവെ അവഗണിക്കപ്പെടുന്ന ഒരു മേഖലയാണ് ജിറോന്റോളോജിക്കൽ നഴ്സിങ്. എന്നാൽ ലോകമെമ്പാടും, പ്രത്യേകിച്ച് അയർലൻഡ് പോലെ അനേകം വികസിത രാജ്യങ്ങളിൽ അടുത്ത പതിറ്റാണ്ടിൽ തന്നെ പ്രായാധിക ജനസംഖ്യ ക്രമാതീതമായി ഉയരുകയും തന്മൂലം ഒഴിച്ചുകൂടാനാവാത്തതുമായി തീരാൻ പോകുന്ന മേഖലയാണ് ഇത്. ഈ അംഗീകാരം അതുകൊണ്ടു തന്നെ അഭിമാനകരമെന്നതിലുപരി ഈ മേഖലയിൽ തുടരുവാനും തുടർ പഠനങ്ങൾ നടത്തുവാനും ചിലർക്കെങ്കിലും പ്രചോദനമായേക്കുമെന്ന പ്രത്യാശയും മുന്നോട്ടു വയ്ക്കുന്നു" എന്ന് ഷിന്റോ പറയുന്നു. "തീർച്ചയായും ഈ ഫെല്ലോഷിപ് തുറന്നു തരുന്ന career , networking and academic വാതിലുകൾ ആകർഷകമാണെന്നതിൽ സംശയമില്ല "
ട്രിനിറ്റി കോളജിൽ നിന്നും 2015 ൽ നഴ്സിങ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ഷിന്റോ ഇപ്പോൾ Drumcondraയിലെ ബീച്ച് ലോൺ നഴ്സിങ് ഹോമിൽ ഡയറക്ടർ ഓഫ് നഴ്സിങ് ആണ്. ഭാര്യ സിജി ജോസ് മാറ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആണ്.