വിരമിക്കാനില്ല, ബോറിസിനെപ്പോലെ വീണ്ടും പാർലമെന്റിലേക്കു മൽസരിക്കാനുറച്ചു ലിസ്സ് ട്രസ്സും
Mail This Article
ലണ്ടൻ∙ പ്രധാനമന്ത്രി പദത്തിൽനിന്നും 46 ദിവസംകൊണ്ടു പുറത്തായ ലിസ്സ് ട്രസ്സിനും രാഷ്ട്രീയം വിടാൻ മടി. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണെപ്പോലെ വീണ്ടും പാർലമെന്റിലേക്കു മൽസരിക്കാനുറച്ചിരിക്കുകയാണു ലിസ്സ് ട്രസ്സ്.
സൗത്ത് വെസ്റ്റിലെ നോർഫോക്ക് സീറ്റിൽ നിന്നു വീണ്ടും ലിസ്സ് ജനവിധി തേടുമെന്നാണ് അവരുടെ ഓഫിസ് അറിയിക്കുന്നത്. വീണ്ടും മൽസരിക്കാൻ താൽപര്യമുള്ളവർ അറിയിക്കണമെന്നു കൺസർവേറ്റീവ് പാർട്ടി ഹെഡ് ക്വാർട്ടേഴ്സിന്റെ നിർദേശപ്രകാരമാണു ലിസ്സ് മൽസര താൽപര്യം വ്യക്തമാക്കിയത്. നേരത്തെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും ഇനിയും മൽസരരംഗത്ത് ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പ്രധാനപ്പെട്ട യുവനേതാവായ സാജിദ് ജാവേദ് ഉൾപ്പെടെ 13 എംപിമാരാണ് നിലവിൽ ഇനി മൽസരത്തിനില്ല എന്ന തീരുമാനം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.
ഒരിക്കൽ പ്രധാനമന്ത്രി സ്ഥാനത്തു നിന്നു പുറത്താകുകയോ പ്രധാനമന്ത്രി പദത്തിലേക്ക് മൽസരിച്ചു പരാജയപ്പെടുകയോ ചെയ്താൽ വീണ്ടും മൽസരിച്ച് അധികാരത്തിനായി ഏതറ്റം വരെയും പോകുന്ന രീതി ബ്രിട്ടീഷ് രാഷ്ട്രീയത്തിലില്ല. അങ്ങനെ വളരെ ചെറുപ്പത്തിലേ രാഷ്ട്രീയം വിട്ടവർ നിരവധിയാണ് ബ്രിട്ടനിൽ.
ഗോർഡൺ ബ്രൗൺ, എഡ് മിലിബാൻഡ്, ഡേവിഡ് മിലിബാൻഡ്, ജെറമി കോർബിൻ, ഡേവിഡ് കാമറൺ, തെരേസ മേയ് തുടങ്ങി ഈ പട്ടികയിൽ പെടുത്താവുന്ന നേതാക്കൾ നിരവധിയാണ്. എന്നാൽ ഇവരുടെ ഗണത്തിലേക്ക് ഇല്ല എന്നു പ്രഖ്യാപിച്ചിരിക്കുകയാണ് ബോറിസും ലിസ്സ് ട്രസ്സും. പാർലമെന്ററി വ്യാമോഹവും പ്രധാനമന്ത്രിമോഹവും അടങ്ങിയിട്ടില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് ബോറിസും ലിസ്സും ഇതിലൂടെ നൽകുന്നത്.
സ്വയമേ മാറുന്നവർക്കു പുറമേ ഏകദേശം അമ്പതോളം പേരെങ്കിലും പാർട്ടി നേതൃത്വം നിശ്ചയിക്കുന്ന മാനദണ്ഡങ്ങളുടെ പേരിൽ പുറത്താകും. പ്രായം ജനസമ്മതി, വിജയസാധ്യത തുടങ്ങിയയെല്ലാം കണക്കിലെടുത്താണ് സ്ഥാനാർഥിത്വം നൽകുക.
ഇവയെല്ലാം മുൻ പ്രധാനമന്ത്രിമാർക്ക് തടസമാകാത്ത സാഹചര്യത്തിൽ ഇവർ സ്വയം മാറാത്ത പക്ഷം വീണ്ടും മൽസരിക്കാൻ സാധിക്കും. ജയിച്ചുവന്നാൽ പാർട്ടിയെയും രാജ്യത്തെയും മുന്നിൽനിന്നും നയിച്ചവർ പിൻസീറ്റിൽ ഇരിക്കണമെന്നു മാത്രം.
സാധ്യതകളുടെ കളിക്കളമായ രാഷ്ട്രീയത്തിൽ പിൻസീറ്റ് ഡ്രൈവിങ്ങിന് പ്രസക്തി ഏറെയാണ്. ഇതു മനസിലാക്കിത്തന്നെയാണു മൽസരരംഗത്തു തുടരാനുള്ള ഇരുവരുടെയും തീരുമാനം.
English Summary : Liz Truss to stand again as an MP at the next general election