ഗർഭിണി ഉൾപ്പെടെ 2 പേരുടെ ജീവനെടുത്ത വാഹനാപകടം; ബ്രിട്ടനിൽ ഇന്ത്യക്കാരനു 16 വർഷം തടവ്
Mail This Article
ലണ്ടൻ ∙ ലഹരി ഉപയോഗിച്ച് വാഹനമോടിച്ച് രണ്ടു പേരുടെ ജീവനെടുത്ത കേസില്‍ വാഹനത്തിന്റെ ഡ്രൈവറായിരുന്ന ഇന്ത്യാക്കാരന് ബ്രിട്ടനിൽ 16 വര്‍ഷത്തെ ജയില്‍ ശിക്ഷ. നിതേഷ് ബിസെന്‍ഡറി (30)യാണ് ഗര്‍ഭിണിയേയും അവരുടെ പിതാവിനെയും വാഹനാപകടത്തിൽ കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കെന്റിലെ റാംസ്‌ഗേറ്റിലായിരുന്നു അപകടം. വാഹനത്തിലെ തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ശ്രദ്ധമാറിപ്പോയതാണെന്നായിരുന്നു നിതേഷിന്റെ വാദം.
കാര്‍ നടപ്പാതയിലേക്ക് ഇടിച്ചു കയറിയതിനെ തുടര്‍ന്നായിരുന്നു കാല്‍നടക്കാരായിരുന്ന യോറം ഹിര്‍ഷ്‌ഫെല്‍ഡ് (81), മകള്‍ നോഗ് സെല്ല (37) എന്നിവർ കൊല്ലപ്പെട്ടത്. അപകടം നടക്കുന്ന സമയത്ത് നോഗ് അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. അപകട സമയത്ത് ലഹരി ഉപയോഗിച്ചിരുന്ന നിതേഷിനെ കന്റര്‍ബറി ക്രൗണ്‍ കോടതി നേരത്തെ തന്നെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 10 വർഷത്തേക്ക് വാഹനമോടിക്കാനുള്ള ലൈസൻസ് റദ്ദാക്കുകയും ചെയ്തു. നോഗ് സെല്ല കേംബ്രിഡ്ജിൽ ശാസ്ത്രജ്ഞയായിരുന്നു. ഇസ്രയേലിൽ നിന്നും മകളെ സന്ദർശിക്കാൻ ബ്രിട്ടനിൽ എത്തിയതായിരുന്നു പിതാവ്.
അപകടത്തിൽപ്പെട്ടവരുടെ ദേഹത്ത് വാഹനം ഇടിക്കുന്നതിനു മുന്‍പായി വാഹനം സൈഡ് വാക്കിലൂടെ 30 യാര്‍ഡ് ദൂരം ഓടിയതായി കോടതി കണ്ടെത്തി. കൂടെയുണ്ടായിരുന്ന നോഗയുടെ ഭര്‍ത്തവ് ഒമറിനും പരുക്കേറ്റു. അവരുടെ അഞ്ചു വയസ്സുള്ള മകള്‍ക്ക് ജീവാപായം ഉണ്ടായേക്കാവുന്ന തരത്തില്‍ തലയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന എട്ടു വയസ്സുകാരനായ മകനും പരുക്കുപറ്റി. അപകടം നടന്ന ഉടന്‍ കാറില്‍ നിന്നിറങ്ങി നിതേഷ് ഓടിയെങ്കിലും പിന്നീട് തിരിച്ചെത്തുകയായിരുന്നു.
English Summary: Indian-origin driver gets 16 yrs jail for killing father, daughter in UK