മഞ്ഞില്‍ മുങ്ങി ബ്രിട്ടൻ; അപകടങ്ങളില്‍ നാലു മരണം, മുന്നറിയിപ്പ്
Mail This Article
ലണ്ടൻ ∙ ബ്രിട്ടനിൽ അതിശൈത്യം പിടിമുറുക്കി. താപനില രാത്രി മൈനസ് 9 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നതോടെ രാജ്യത്തെ പല ഭാഗങ്ങളിലും കടുത്ത ദുരിതമാണ്. വരും ദിവസങ്ങളില്‍ ആറ് ഇഞ്ച് വരെ മഞ്ഞുവീഴ്ച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സ്‌കോട്‌ലൻഡ് ഈസ്റ്റ് കില്‍ബ്രൈഡില്‍ വാഹനാപകടത്തില്‍ ഒരു കാല്‍നടയാത്രക്കാന്‍ മരിച്ചു. വെസ്റ്റ് കോണ്‍വാളിലുണ്ടായ കാര്‍ അപകടത്തില്‍ കാറില്‍ സഞ്ചരിച്ച രണ്ടു പേരും മരിച്ചു. മറ്റൊരു അപകടത്തിൽ കാറുമായി കൂട്ടിയിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു. വാഹനവുമായി റോഡില്‍ ഇറങ്ങുന്നവര്‍ വളരെ ശ്രദ്ധിക്കണം
ചിലയിടങ്ങളിൽ വൈദ്യുതിബന്ധം തകരാറിലായതോടെ ഫ്രീസ് ചെയ്ത കേബിളുകളും, ട്രാന്‍സ്‌ഫോമറുകളും ശരിയാക്കാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവർ. പ്ലൈമൗത്തിലും ബ്രിഡ്‌പോര്‍ട്ട് മേഖലയിലും ബെഡ്‌ഫോര്‍ഡിലെ ചില മേഖലകളിലും വൈദ്യുതി ബന്ധം നഷ്ടമായത് ദുരിതം കൂട്ടി.
നോര്‍ത്ത് ഈസ്റ്റ് സ്‌കോട്‌ലൻഡിൽ പുലര്‍ച്ചെ തണ്ടര്‍സ്‌നോ രൂപപ്പെട്ടു. ഇടിമിന്നലിനൊപ്പം, മഞ്ഞ് പെയ്യുന്നതാണ് ഈ പ്രതിഭാസം. കാലാവസ്ഥ മാറിമറിഞ്ഞതോടെ സ്‌കോട്‌ലൻഡിലെ നിരവധി സ്‌കൂളുകള്‍ അടച്ചിട്ടു. രാവിലെ പല സ്‌കൂളുകളും തുറക്കാന്‍ കാലതാമസം നേരിടുമെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ, തണുപ്പേറിയതോടെ വീടുകള്‍ ചൂടാക്കാന്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് 25 പൗണ്ട് കോള്‍ഡ് വെതര്‍ പേയ്‌മെന്റ് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കംബ്രിയയുടെ ചില ഭാഗങ്ങള്‍, ഇംഗ്ലണ്ടിന്റെ നോര്‍ത്ത് വെസ്റ്റും നോർത്ത് ഈസ്റ്റും ഭാഗങ്ങൾ, വെസ്റ്റ് യോര്‍ക്ക്ഷയര്‍, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍, ബര്‍മിങ്ങാം, കവന്‍ട്രി, സ്റ്റാഫോര്‍ഡ്ഷയര്‍, ബ്രെകോണ്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കാണ് ഇത് ലഭിക്കുക. പ്രായമായവരും കുട്ടികളും രോഗികളും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
English Summary: Sleet, frost, snow and -10C in parts of UK as winter takes hold