ADVERTISEMENT

ലണ്ടൻ∙ സാമ്പത്തിക മാന്ദ്യത്തിലേക്ക് പദമൂന്നിയാണ് ബ്രിട്ടൻ 2023നെ വരവേൽക്കുന്നത്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനു സമാനമായ സാഹചര്യമാണ് ഇപ്പോൾ ബ്രിട്ടനിൽ. വീടുകൾക്കു വിലയിടിയുന്നു. വിലക്കയറ്റം 12 ശതമാനത്തിനു മുകളിൽ. പണപ്പെരുപ്പം 40 വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ. പലിശനിരക്ക് 3.5 എന്ന സർവകാല റെക്കോർഡിൽ. യുക്രെയ്ൻ യുദ്ധവും രാഷ്ട്രീയ അനിശ്ചിതത്വവും 2022ൽ ബ്രിട്ടനു സമ്മാനിച്ചത് സമാനതകളില്ലാത്ത തിരിച്ചടികളാണ്. 

 A pedestrian walks past Bank of England (BoE) in the City of London on September 22, 2022. The Bank of England hiked its interest rate sharply again to combat decades-high inflation but warned the UK economy was slipping into recession.  Isabel INFANTES / AFP
A pedestrian walks past Bank of England (BoE) in the City of London on September 22, 2022. The Bank of England hiked its interest rate sharply again to combat decades-high inflation but warned the UK economy was slipping into recession. Isabel INFANTES / AFP

 

യുക്രെയ്ൻ യുദ്ധം ഏറ്റവും പ്രതികുലമായി ബാധിച്ച രാജ്യങ്ങളിലൊന്നാണു ബ്രിട്ടൻ. ബ്രെക്സിറ്റിനും കോവിഡ് പ്രതിസന്ധിക്കും ശേഷം പതിയെ സാധാരണ നിലയിലേക്കു ജനജീവിതം പിച്ചവച്ചു തുടങ്ങുന്നതിനിടെയാണു പൊടുന്നനെ യുക്രെയ്ൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. കൺസ്യൂമർ സ്റ്റേറ്റായ ബ്രിട്ടനെ ഇതു വല്ലാതെ ഉലച്ചു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതോടെ ബ്രിട്ടണിൽ പെട്രോൾ, ഡീസൽ, പ്രകൃതിവാതകം എന്നിവയുടെ വില കുത്തനെ ഉയർന്നു. ഇതു വിപണിയിൽ വിലക്കയറ്റത്തിനും വഴിവച്ചു. 12 മുതൽ 15 ശതമാനം വരെയാണ് ബ്രിട്ടണിൽ വിലക്കയറ്റം. പണപ്പെരുപ്പനിരക്ക് കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന തോതിലാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസിക് പലിശ നിരക്ക് ഏഴു ഘട്ടങ്ങളായി 3.5 ശതമാനമായി ഉയർത്തിയതോടെ മോർഗേജ് നിരക്ക് സർവകാല റിക്കോർഡിലേക്ക് ഉയർന്നു. വീടുവിപണിയുടെ തകർച്ചയ്ക്ക് ഇതു വഴിവച്ചു. പത്തു മുതൽ 20 ശതമാനം വരെയാണ് മൂന്നു മാസത്തിനുള്ളിൽ വീടുവിപണിയിൽ വിവിധ സ്ഥലങ്ങളിൽ ഇടിവുണ്ടായത്. 

എലിസബത്ത് രാജ്ഞി (Photo by Jane Barlow / POOL / AFP)
എലിസബത്ത് രാജ്ഞി (Photo by Jane Barlow / POOL / AFP)

 

ഏഴു പതിറ്റാണ്ടിലേറെ ബ്രിട്ടനെ നയിച്ച എലിസബത്ത് രാജ്ഞിയുടെ വേർപാടാണ് 2022ൽ ബ്രിട്ടനിലുണ്ടായ ഏറ്റവും വലിയ സംഭവം. ബാൽമോറിലെ വേനൽക്കാല വസതിയിലായിരുന്നു രാജ്ഞിയുടെ അന്ത്യം. പുതിയ പ്രധാനമന്ത്രി ലിസ്സ് ട്രസ്സിനെ പുഞ്ചിരിയോടെ സ്വീകരിക്കുന്ന രാജ്ഞിയുടെ ചിത്രം പുറത്തുവന്ന് 24 മണിക്കൂറിനകം നടന്ന രാജ്ഞിയുടെ മരണവാർത്ത വിശ്വസിക്കാനാകാതെ ബ്രിട്ടൻ ഞെട്ടി. പിന്നീടുള്ള പത്തുദിവസം ലോകത്തിന്റെ മുഴുവൻ ശ്രദ്ധ ബ്രിട്ടനിലേക്കായിരുന്നു. വെസ്റ്റ്മിനിസ്റ്റർ ഹാളിൽ പൊതുദർശനത്തിനു വച്ച രാജ്ഞിയുടെ മൃതദേഹപേടകം ദർശിക്കാനും അന്ത്യോപചാരം അർപ്പിക്കാനും എത്തിയതു ലക്ഷങ്ങളാണ്. ഒടുവിൽ വെസ്റ്റ്മിനിസ്റ്റർ ആബിയിൽ ലോകനേതാക്കളെല്ലാം ഒത്തുചേർന്ന് രാജ്ഞിയ്ക്ക് വിടചൊല്ലി. കിരീടധാരണത്തിന്റെ എഴുപതാം വാർഷികം അതിവിപുലമായി ആഘോഷിച്ച് ആറുമാസം തികയും മുമ്പായിരുന്നു 96-ാം വയസിൽ എലിസബത്ത് രാജ്ഞിയുടെ വിയോഗം. 

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഹോം സെക്രട്ടറി പ്രീതി പട്ടേൽ, ഫോറിൻ സെക്രട്ടറി ലിസ് ട്രസ്, ചാൻസിലർ ഋഷി സുനക് എന്നിവർ. 2022 ജൂൺ 15നു എടുത്ത ചിത്രം. Photo by JESSICA TAYLOR / various sources / AFP
ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഹോം സെക്രട്ടറി പ്രീതി പട്ടേൽ, ഫോറിൻ സെക്രട്ടറി ലിസ് ട്രസ്, ചാൻസിലർ ഋഷി സുനക് എന്നിവർ. 2022 ജൂൺ 15നു എടുത്ത ചിത്രം. Photo by JESSICA TAYLOR / various sources / AFP

 

ബ്രിട്ടൻ മൂന്നു പ്രധാനമന്ത്രിമാരെ കണ്ട വർഷമായിരുന്നു 2022. ബ്രെക്സിറ്റ് നടപ്പാക്കിയും കോവിഡ് പ്രതിസന്ധിയെ സമർധമായി അതിജീവിച്ചും ജനകീയനായ പ്രധാനമന്ത്രി ബോറിസ് ജോൺസനെതിരേ സ്വന്തം മന്ത്രിസഭാംഗങ്ങൾ തന്നെ രംഗത്തെത്തിയതോടെ അദ്ദേഹത്തിനു സ്ഥാനം ഒഴിയേണ്ടി വന്നു. മന്ത്രിസഭയിലെ പ്രമുഖരായിരുന്ന ലിസ്സ് ട്രസ്സും ഋഷി സുനാക്കും തമ്മിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മൽസരിച്ചു. 20,000 വോട്ടിന്റെ വിത്യാസത്തിൽ ടോറി അംഗങ്ങൾ ലിസ്സ് ട്രസ്സിനെ ബോറിസിന്റെ പിൻഗാമിയായി തിരഞ്ഞെടുത്തു. എന്നാൽ കേവലം 45 ദിവസം മാത്രമായിരുന്നു ലിസ്സിന് പ്രധാനമന്ത്രി പദത്തിൽ തുടരാനായത്. മണ്ടൻ സാമ്പത്തിക പരിഷ്കാരണങ്ങളിലൂടെ ചാൻസിലർ ക്വാസി ക്വാർട്ടെങ്ങ് ലിസ്സ് ട്രസ്സ് മന്ത്രിസഭയുടെ പതനത്തിനു വഴിതെളിച്ചു. ഇടക്കാല ബജറ്റിലൂടെ നികുതികൾ കുത്തനെ വെട്ടിക്കുറച്ച ക്വാർട്ടെങ്ങിന്റെ നടപടി പൌണ്ടിന്റെ എക്കാലത്തെയും വലിയ തകർച്ചയ്ക്കും രാജ്യത്ത് മറ്റൊരു സാമ്പത്തിക മാന്ദ്യത്തിനും തുടക്കം കുറിച്ചു. സ്വന്തം വിശ്വസ്തർപോലും വിമർശകരായപ്പോൾ ലിസ്സ് ട്രസ്സിന് പിടിച്ചുനിൽക്കാനായില്ല. ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി എന്ന ദുഷ്പേരുമായി ലിസ്സ് ട്രസ്സിന് ഡൌണിംങ് സ്ട്രീറ്റിൽ നിന്നു പുറത്തുപോകേണ്ടി വന്നു. 

CRICKET-WC-2022-T20-ENG-PAK-FINAL

 

ലിസ്സ് ട്രസ്സ് തോൽപിച്ച ഋഷി സുനാക്കിനെ കൺസർവേറ്റീവ് പാർട്ടി തിരികെ വിളിക്കുന്ന രാഷ്ട്രീയ തിരുത്തൽ നടപടിക്കു പിന്നീട് ബ്രിട്ടൻ സാക്ഷ്യം വഹിച്ചു. വീണ്ടും അധികാരത്തിനായി മോഹിച്ച ബോറിസ് ജോൺസൺ ഉൾപ്പെടെ എല്ലാ സ്ഥാനമോഹികളെയും ബഹുദൂരം പിന്നിലാക്കി ഋഷി സുനാക്ക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി. ചരിത്രത്തിലാദ്യമായി ഏഷ്യൻ വംശജനും ഹിന്ദുമതവിശ്വാസിയുമായ ഒരാൾ അങ്ങനെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി.  

 

ബ്രിട്ടീഷ് ചരിത്രത്തിൽ ഇതുവരെ കാണാത്ത സമരപരമ്പരകൾക്ക് സാക്ഷ്യം വഹിച്ചാണ് 2022 കടന്നുപോകുന്നത്. സാമ്പത്തിക മാന്ദ്യവും പണപ്പെരുപ്പവും നേരിടാൻ ശമ്പള വർധന ആവശ്യപ്പെട്ട് ഒട്ടുമിക്ക സർവീസ് മേഖലകളും സമരത്തിലാണ്. പോസ്റ്റൽ ജീവനക്കാർ, റെയിൽവേ ഉദ്യോഗസ്ഥർ, നഴ്സുമാർ, ആംബുലൻസ് ക്രൂ, ടീച്ചർമാർ, ഡ്രൈവിംങ് ഇൻസ്ട്രക്ടർമാർ, ഹൈവേ ജീവനക്കാർ, എമിഗ്രേഷൻ ഉദ്യോഗസ്ഥർ, ടെലികമ്മ്യൂണിക്കേഷൻ ജീവനക്കാർ തുടങ്ങി സമരരംഗത്ത് ഉള്ളവരാണ് ഇല്ലാത്തവരേക്കാൾ കൂടുതൽ. ചരിത്രത്തിലാദ്യമായി നഴ്സുമാർപോലും സമരത്തിനിറങ്ങുന്ന അസാധാരണ സാഹചര്യമാണ് ബ്രിട്ടനിൽ നിലവിലുള്ളത്. 

 

കായികരംഗത്ത് മികച്ച നേട്ടമാണ് 2022 ബ്രിട്ടണ് സമ്മാനിച്ചത്. ഏകദിന ക്രിക്കറ്റിലെ രാജാക്കന്മാരായ ബ്രിട്ടണ് 20-20 കുട്ടിക്രിക്കറ്റ് കിരീടവും 2022ൽ നേടാനായി. ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബോളിലും പ്രീക്വാർട്ടർ വരെയെത്തി മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കാൻ ഇംഗ്ലണ്ടിനായി. 

 

എല്ലാ റെക്കോർഡുകളും ഭേദിച്ച് ഇന്ത്യൻ വിദ്യാർഥികൾ, പ്രത്യേകിച്ചു മലയാളി വിദ്യാർഥികൾ ബ്രിട്ടനിലേക്ക് പറന്നിറങ്ങിയ വർഷമായിരുന്നു 2022. അന്തമില്ലാത്ത ഈ പ്രയാണം ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു. മലയാളികളടെ എണ്ണം വർധിച്ചതോടെ അവരുമായി ബന്ധപ്പെട്ട വാർത്തകളും ഏറെയാണ്. രാജ്യത്തെയാകെ നടുക്കിയ ഒരു കൂട്ടക്കൊലപാതകത്തിന് ഇരയായതും പ്രതിയായതും മലയാളികളാണെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയോടെയാണ് 2022ന്റെ താളുകൾ ചരിത്രത്തിലേക്കു മറയുന്നത്.    

English Summary : UK is beginning 2023 on the brink of economic recession

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com