ലണ്ടൻ/കണ്ണൂർ ∙ നാട്ടിൽ മകളുടെ വിവാഹ ഒരുക്കങ്ങൾക്കായി പോകാനിരിക്കെ അപ്രതീക്ഷിതമായി മരണമടഞ്ഞ കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു. കണ്ണൂർ കുഞ്ഞിമംഗലം മല്ലിയോട്ടെ കണിയാൽ വിജയൻ നാരായണന്റെ (63) മൃതദേഹമാണ് കഴിഞ്ഞ ദിവസം സംസ്കരിച്ചത്. വോക്കിങിലെ ഗിൽഡ്ഫോർഡ് റോഡിലുള്ള ചെന്നൈ ദോശ റസ്റ്ററന്റിൽ ഷെഫായി ജോലി ചെയ്തു വരികയായിരുന്നു 20 വർഷം മുൻപ് യുകെയിൽ എത്തിയ വിജയൻ.
Read also: വർണ വസന്തത്തിൽ പൂത്തുലഞ്ഞ് അബുദാബി; ചെലവഴിച്ചത് ലക്ഷങ്ങൾ
ഡിസംബർ 31ന് ജോലി ചെയ്തുകൊണ്ടിരിക്കെ നെഞ്ചുവേദനയെത്തുടർന്ന് വിജയനെ തൊട്ടടുത്തുള്ള സെന്റ് പീറ്റേഴ്സ് എൻഎച്ച്എസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ച് സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ആരോഗ്യ നില ഗുരുതരമായി.

തുടർന്ന് എയർ ആംബുലസിൽ ലണ്ടൻ കിങ്‌സ് ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്റർ സൗകര്യം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിൽ എത്തിക്കാൻ കണ്ണൂരുകാരായ യുകെ മലയാളികളാണ് ശ്രമം നടത്തിയത്. വോക്കിങിലെ ബോബൻ സെബാസ്റ്റ്യൻ, നോർത്ത് വെയിൽസിലെ ഷിജു ചാക്കോ എന്നിവരാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.

തുടർന്ന് യുക്മയും വോക്കിങ്ങ് മലയാളി കൾച്ചറൽ അസോസിയേഷനും ചേർന്ന് 6180 പൗണ്ട് സമാഹരിച്ചാണ് മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയത്. ചെലവായ തുകയ്ക്ക് ശേഷം ബാക്കി വരുന്നത് നാട്ടിലുള്ള ആശ്രിതർക്ക് ഉടൻ കൈമാറുമെന്ന് വോക്കിങ് മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് സിനോജ് ജേക്കബ്, സെക്രട്ടറി ലിയോ മാത്യു എന്നിവർ പറഞ്ഞു.
ജനുവരി ഏഴാം തീയതി നാട്ടിൽ പോകാൻ വിജയൻ ടിക്കറ്റ് എടുത്തിരുന്നു. ഫെബ്രുവരി 15 ന് ഇളയ മകളുടെ വിവാഹത്തിനായുള്ള ഒരുക്കങ്ങൾക്കായാണ് നാട്ടിലേക്ക് യാത്ര തിരിക്കാനിരുന്നത്. എന്നാൽ അത് ഇത്തരത്തിലാകുമെന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളും കുടുംബംഗങ്ങളും കരുതിയില്ല.
ഭാര്യ: മാണിയാടൻ ലളിത (പാടിച്ചാൽ തട്ടുമ്മൽ). മക്കൾ: കവിത, വിഗിത. മരുമകൻ: രമിത്ത് (എടാട്ട്).