സോമർസെറ്റ് ∙ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് എതിരായ പരാമർശങ്ങൾ ഉള്ള ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും. യുകെ സമയം രാത്രി ഒൻപതിനു ബിബിസി 2 ലാണ് സംപ്രേഷണം. ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ എന്ന പേരില്‍ സംപ്രേഷണം ചെയ്ത ഒന്നാം ഭാഗത്തിൽ ഗുജറാത്ത് കലാപത്തെ അടിസ്ഥാനമാക്കിയുള്ള വിവരണങ്ങൾ വിവാദമായിരുന്നു.
ഇന്ത്യയിൽ ഇതിന്റെ സംപ്രേഷണവും യു ട്യൂബ് ലിങ്കുകളും കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസങ്ങളിൽ നീക്കം ചെയ്യിച്ചിരുന്നു. ഡോക്യുമെന്‍ററിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ശന നിരീക്ഷണത്തിലുമാണ്.
ഇന്ത്യയിൽ വീണ്ടും അധികാരത്തിൽ വന്നതിന് ശേഷമുള്ള നരേന്ദ്ര മോദിയുടെ സർക്കാരിന്റെ ട്രാക്ക് റെക്കോർഡ് പരിശോധന രണ്ടാം ഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ഉറപ്പുനൽകുന്ന കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്യലും പൗരത്വ നിയമത്തെ കുറിച്ചും രണ്ടാം ഭാഗത്തിൽ പരാമർശിക്കുന്നതായി ബിബിസി അറിയിച്ചിട്ടുണ്ട്.
English Summary: BBC to air today the second part of the documentary with remarks against Narendra Modi