ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം പുറത്തുവിട്ട് ബിബിസി
Mail This Article
ലണ്ടൻ ∙ ‘ഇന്ത്യ, ദ മോദി ക്വസ്റ്റ്യൻ’ എന്ന സീരീസിന്റെ രണ്ടാം ഭാഗം ബിബിസി സംപ്രേഷണം ചെയ്തു. ഇന്നലെ രാത്രി ബ്രിട്ടിഷ് സമയം ഒൻപതിനായിരുന്നു (ഇന്ത്യൻ സമയം പുലർച്ചെ 1.30) ബിബിസി–ടുവിൽ ഒരു മണിക്കൂർ നീണ്ട രണ്ടാം എപ്പിസോഡിന്റെ സംപ്രേക്ഷണം.
മോദി സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നശേഷം നടന്ന വിവാദ സംഭവങ്ങളെയെല്ലാം പരാമർശിക്കുന്നതായിരുന്നു ഡോക്യുമെന്ററി. ബീഫിന്റെ പേരിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന സംഭവങ്ങളും കുറ്റക്കാരായവരെ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങളും ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്.
ഡൽഹി ജാമിയ മിലിയ യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ പാർലമെന്റ് മാർച്ചിനെ നേരിടാൻ യൂണിവേഴ്സിറ്റിയിലും കുട്ടികളുടെ ഹോസ്റ്റലിലും പൊലീസ് കയറിയതും ഡൽഹി കലാപത്തിന്റെ വിവരണങ്ങളുമെല്ലാം ഡോക്യുമെന്ററിയിലുണ്ട്.
കഴിഞ്ഞയാഴ്ച സംപ്രേക്ഷണം ചെയ്ത ഒന്നാം എപ്പിസോഡ് ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നതിനെതിരെയുള്ള നിരോധനവും വിവാദങ്ങളും കത്തിപ്പടരുന്നതിനിടെയാണ് ഡോക്യുമെന്ററിയുടെ രണ്ടാംഭാഗവും പുറത്തുവന്നിരിക്കുന്നത്.