ADVERTISEMENT

സോമർസെറ്റ് ∙ ഗവണ്മെന്റും യൂണിയനുകളും തമ്മിലുള്ള ചർച്ചകൾ തീരുമാനമാകാതെ അവസാനിച്ചതിനെ തുടർന്ന് യുകെ യിൽ ഫെബ്രുവരി ഒന്ന് മുതൽ വിവിധ ദിവസങ്ങളിൽ അധ്യാപകര്‍ രാജ്യവ്യാപകമായി പണിമുടക്കും. പണിമുടക്ക് ഇംഗ്ലണ്ടിലെയും വെയിൽസിലെയും 23,000 സ്‌കൂളുകളെ പ്രതികൂലമായി ബാധിക്കും. തുടര്‍ന്ന് ഫെബ്രുവരി 14, മാര്‍ച്ച് 15, മാര്‍ച്ച് 16 തീയതികളിലും അധ്യാപകര്‍ പണിമുടക്കും. ചില മേഖലകളിലെ അധ്യപകര്‍ ഫെബ്രുവരി 28, മാര്‍ച്ച് 1, 2 തീയതികളിലും പണിമുടക്കുന്നുണ്ട്. ഫെബ്രുവരിയിലും മാര്‍ച്ചിലുമായി ഏഴു ദിവസങ്ങളിലായിട്ടായിരിക്കും സമരം നടക്കുക.

Also read : ഫയർഫോഴ്സ് ജീവനക്കാരും സമരത്തിന്, ബ്രിട്ടനിൽ സമരത്തിന് ഇറങ്ങാത്തവർ ആരുമില്ലാത്ത സ്ഥിതിവിശേഷം

പണിമുടക്ക് ഒഴിവാക്കാനുള്ള അവസരം വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പാഴാക്കിയതായി അധ്യാപക യൂണിയനുകളിൽ ഒന്നായ നാഷനല്‍ എജ്യുക്കേഷൻ യൂണിയന്‍ ജോയിന്റ് ജനറൽ സെക്രട്ടറിമാരായ ഡോ. മേരി ബൂസ്റ്റഡ്, കെവിൻ കോട്‌നി എന്നിവർ പറഞ്ഞു. സമരത്തിന്റെ കാരണങ്ങളിൽ ഗൗരവമായി ഇടപെടാൻ സർക്കാർ തയാറായില്ല. അധ്യാപകർക്ക് പണപ്പെരുപ്പത്തിന് മുകളിലുള്ള ശമ്പള വർധനയാണ് നൽകേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

 

പണിമുടക്ക്  ഒഴിവാക്കാനുള്ള അവസരങ്ങൾ ഉണ്ടായിട്ടും ആശാവഹമായ ഒരു വാഗ്ദാനവും നൽകാൻ വിദ്യാഭാസ സെക്രെട്ടറിക്ക് കഴിഞ്ഞില്ലെന്ന് നാഷനൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്‌സ് ജനറൽ സെക്രട്ടറി പോൾ വൈറ്റ്‌മാൻ പറഞ്ഞു. കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പണിമുടക്ക് തുടരുന്നതിൽ താൻ നിരാശനാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞു. കോവിഡ് പ്രതിസന്ധികാലത്ത് വിദ്യാഭ്യാസ മേഖല അനുഭവിച്ച പ്രതികൂല ഘടകങ്ങളെ തരണം ചെയ്തു വരുന്ന അവസരത്തിൽ ഇത്തരമൊരു സമരം കുട്ടികളുടെ വിദ്യാഭാസത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഗില്ലിയൻ കീഗൻ കൂട്ടിച്ചേർത്തു.

 

കുട്ടികളുടെ പഠനവും സുരക്ഷയും ഉറപ്പാക്കാൻ പണിമുടക്കുമായി മുന്നോട്ടുപോകുന്ന അധ്യാപകർ പണിമുടക്ക് വിവരം സ്കൂൾ മേധാവികളെ മുൻകൂട്ടി അറിയിച്ചിരിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പണിമുടക്കുമായി സഹകരിക്കുന്ന അധ്യാപകർക്ക് നേരത്തെ സ്കൂൾ മേധാവികളെ അറിയിക്കാനുള്ള ബാധ്യത ഇല്ലെന്നാണ് യൂണിയനുകളുടെ നിലപാട്. വിദ്യാഭ്യാസ സെക്രട്ടറിയുടെ അഭ്യർത്ഥന അവഗണിക്കാനാണ് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ തങ്ങളുടെ അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

 

യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ സ്കൂൾ ഫണ്ടിങിൽ ഗവണ്മെന്റ് 2 ബില്യൺ പൗണ്ട് അധികമായി നൽകിയിട്ടുണ്ടെന്നും ഇതിൽ നിന്നും അധ്യാപകരുടെ ആവശ്യങ്ങൾ നിറവേറ്റണമെന്നും വിദ്യാഭാസ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരം ആവശ്യങ്ങളും ചർച്ചയിൽ പങ്കെടുത്ത യൂണിയനുകൾ തള്ളി കളഞ്ഞിരുന്നു. വേതന വര്‍ധനവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തില്‍ അധ്യാപകര്‍ക്കൊപ്പം അനധ്യാപക ജീവനക്കാരും പങ്കെടുക്കുന്നുണ്ട്. എജ്യുക്കേഷണൽ ഇന്‍സ്റ്റിറ്റുട്ട് ഓഫ് സ്‌കോട്ട്‌ലാന്‍ഡ് യൂണിയന്‍ 16 ദിവസത്തെ റിലേ പണിമുടക്ക് ജനുവരി 17 മുതല്‍ ആരംഭിച്ചിരുന്നു. ഫെബ്രുവരി 6 വരെ ഈ പണിമുടക്ക് നീണ്ടു നില്‍ക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com