ആഫ്രിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍പാപ്പ വത്തിക്കാനിലെത്തി
Mail This Article
വത്തിക്കാന്‍സിറ്റി ∙ സമാധാനത്തിന്റെ തീർഥാടകനായി പുറപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി റോമിലേയ്ക്ക് മടങ്ങി. കോംഗോയിലെ പര്യടനത്തിനു ശേഷം തെക്കന്‍ സുഡാനില്‍ സന്ദര്‍ശനം നടത്തിയ ഫ്രാന്‍സിസ് പാപ്പാ തലസ്ഥാനമായ ജൂബയിലെ ജോണ്‍ ഗരാംഗ് മൈതാനത്തു വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു.
ദിവ്യബലിയില്‍ ഒരു ലക്ഷത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു. പ്രസിഡന്‍റ് സാല്‍വ കിയര്‍ മയാര്‍ഡിറ്റും അഞ്ചു വൈസ് പ്രസിഡന്‍റുമാരും പത്തു സ്റ്റേറ്റ് ഗവര്‍ണര്‍മാരും പ്രമുഖ നേതാക്കളും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. ജൂബയിലെ ജനസംഖ്യയില്‍ അഞ്ചിലൊന്നു പേര്‍ മാര്‍പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തതായാണ് കണക്കുകള്‍.
സുഡാന്‍റെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്ന ജോണ്‍ ഗരാംഗിന്‍റെ പേരിലുള്ള മൈതാനത്താണു മാര്‍പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. വിശുദ്ധ കുര്‍ബാന മധ്യേ മാര്‍പാപ്പ സന്ദേശം നല്‍കി, രാജ്യത്ത് സമാധാനത്തിന് ആഹ്വാനം ചെയ്തു. ജനുവരി 31നു ചൊവ്വാഴ്ച ആരംഭിച്ച കോംഗോ, സൗത്ത് സുഡാന്‍ സന്ദര്‍ശനം കഴിഞ്ഞ് മാര്‍പാപ്പ ഞായറാഴ്ച രാത്രിയാണ് റോമില്‍ മടങ്ങിയെത്തിയത്.
English Summary: Pope Francis wraps up Africa visit