ADVERTISEMENT

ലണ്ടൻ∙ സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോം ടിക് ടോക്കിന് ബ്രിട്ടനിൽ ഭാഗിക നിരോധനം വരുന്നു. മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ, സിവിൽ സർവന്റസ് എന്നിവരുടെ ഫോണുകളിലാകും ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തുക. ഇതു സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം ഇന്നോ നാളെയോ കാബിനറ്റ് ഓഫിസ് മിനിസ്റ്റർ ഒലിവർ ഡൌഡൺ പാർലമെന്റിൽ നടത്തുമെന്നാണ് റിപ്പോർട്ട്. നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിന്റെ നിർദേശപ്രകാരമാകും കൂടുതൽ തുടർ നടപടികൾ ഉണ്ടാകുക. നിലവിൽ ബ്രിട്ടീഷ് സർക്കാരിലെ പല ഡിപ്പാർട്ടുമെന്റുകൾക്കും ഒഫീഷ്യൽ ടിക് ടോക്ക് അക്കൗണ്ടുകളുണ്ട്. 

Read Also: എൻഎച്ച്എസ് ജീവനക്കാരുടെ ശമ്പള വർധന; ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും

ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ടിക് ടോക് കമ്പനി ചൈനീസ് സർക്കാരിന് കൈമാറുന്നു എന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിരോധനത്തിന് സർക്കാർ തയാറെടുക്കുന്നത്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് കമ്പനിയുടെ വിശദീകരണം. അമേരിക്കയും യൂറോപ്യൻ കമ്മീഷനും അടുത്തിടെ സമാനമായ രീതിയിൽ ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.

അമേരിക്ക ഡിസംബറിലും യൂറോപ്യൻ കമ്മിഷൻ കഴിഞ്ഞ മാസവുമാണ് നിരോധനം ഏർപ്പെടുത്തിയത്. കാനഡ, ഇന്ത്യ, ബൽജിയം എന്നീ രാജ്യങ്ങളും ടിക് ടോക്കിന് ഭാഗികമായ നിരോധനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനെ പിന്തുടർന്ന് രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് സീനിയർ എംപിമാർ ഉൾപ്പടെയുള്ളവർ സർക്കാരിനോട് ആവശ്യപ്പെടുന്നത്. 

ബ്രിട്ടീഷ് പാർലമെന്റിന്റെ പേരിലുള്ള ടിക് ടോക് അക്കൗണ്ട് കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ അവസാനിപ്പിച്ചിരുന്നു. ബോറിസ് ജോൺസൺ പ്രധാനമന്ത്രിപദം ഒഴിഞ്ഞശേഷം പത്താം നമ്പർ ഡൌണിംങ് സ്ട്രീറ്റിന്റെ പേരിലുള്ള അക്കൗണ്ടും സജീവമല്ല. എന്നാൽ പ്രതിരോധമന്ത്രാലയത്തിന്റെയും ഊർജമന്ത്രാലയത്തിന്റെയും പേരിലുള്ള അക്കൗണ്ടുകൾ ഇപ്പോഴും സജീവമാണ്. 

ചെറു വിഡിയോകൾ അപ്‍ലോഡ് ചെയ്തു പ്രചരിപ്പിക്കാൻ ഏറ്റവും എളുപ്പ മാർഗമായ ടിക് ടോക് ആപ്പ് 2022 ൽ ലോകത്ത് ഏറ്റവും കൂടുതൽ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളിലൊന്നാണ്.  

English Summary: britain may ban tik tok

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com