തൊപ്പിയും കൂളിംഗ് ഗ്ലാസും വച്ച് ജർമൻ വികാരിയുടെ ‘റാപ്പ്’ കുർബാന; വിഡിയോ വൈറൽ
Mail This Article
സൂറിക് ∙ ജർമൻ പുരോഹിതന്റെ റാപ്പ് കുർബാന സമൂഹ മാധ്യമങ്ങളിൽ വൈറലായി. ബയേണിലെ ഉണ്ടർഫ്രാങ്കനിലെ ഹമ്മെൽബുർഗ് കത്തോലിക്കാ ഇടവക വികാരിയായ തോമസ് എഷൻബാഹറുടെ ഞായറാഴ്ച്ച കുർബാന സമൂഹ മാധ്യമങ്ങളിലെ വിവിധ പ്ലാറ്റ്ഫോമുകളിലായി 15 ലക്ഷത്തോളം പേരാണ് കണ്ടത്. കുർബാന വേഷത്തിനൊപ്പം നീലയിൽ വെള്ള വരകളുള്ള തൊപ്പി, വയലറ്റ് കൂളിംഗ് ഗ്ലാസ്, കട്ടി സ്വർണ്ണച്ചെയിൻ എന്നിവ അണിഞ്ഞെത്തിയ അച്ഛൻ, താളത്തിലുള്ള സംഭാഷണം കൊണ്ട് ശ്രദ്ധ നേടി.
ക്രിയേറ്റിവ് എന്നും, കൂൾ എന്നുമാണ് എഷൻബാഹറച്ചന്റെ കുർബാനയെകുറിച്ചു കുർബാന കൂടിയവരും, ഇന്റർനെറ്റിൽ കണ്ടവരും അധികവും വിശേഷിപ്പിക്കുന്നത്. എന്നാൽ, റാപ്പ് മോഡൽ കുർബാന ലേശം ഓവർ ആയില്ലേ എന്ന് അഭിപ്രായം പങ്കുവയ്ക്കുന്നവരും കുറവല്ല. പ്രച്ഛന്നവേഷം ധരിച്ചുള്ള പ്രാദേശിക ആഘോഷത്തിന്റെ ഭാഗമായി, ഞായറാഴ്ച്ച കുർബാനയും വ്യത്യസ്തമാക്കിയെന്നാണ് ഇതേക്കുറിച്ചു ഫാ. എഷൻബാഹറിന്റെ വിശദീകരണം. എന്നാൽ, റാപ്പ് സംഗീതം താൻ കേൾക്കാറില്ലെന്നും തോമസച്ചൻ പറയുന്നു.
മുൻകാലത്തു ഇരുന്ന ഇടവകകളിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചിട്ടുള്ള ആളാണ് ഫാ. എഷൻബാഹർ. ജർമൻ ബുണ്ടസ് ലീഗിൽ കളിക്കാൻ നുയെൺബെർഗ് എഫ്സി യോഗ്യതനേടിയപ്പോൾ, യുവജനങ്ങളെയും കൂട്ടി തീർഥാടനപദയാത്രയും പാട്ടും ആട്ടവുമായി ടെക്‌നോ കുർബാനയും ഒക്കെ അർപ്പിച്ചിട്ടുള്ള ആളാണ് തോമസച്ചൻ.
English Summary: Rapping priest gives mass wearing a baseball cap