'വസ്തുതാപരമായ കൃത്യതയില്ല'; റാണി മുഖര്‍ജി നായികയായ സിനിമയ്ക്ക് എതിരെ നോർവീജിയൻ സർക്കാർ
Mail This Article
ഓസ്‌ലോ∙ റാണി മുഖര്‍ജി നായികയായ മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വ എന്ന ബോളിവുഡ് സിനിമയ്ക്ക് എതിരെ വിമർശനവുമായി നോര്‍വീജിയന്‍ സര്‍ക്കാർ. സിനിമയില്‍ വസ്തുതാപരമായ കൃത്യതയില്ലെന്നും ഭാവനാസൃഷ്ടി മാത്രമാണെന്നും ഇന്ത്യയിലെ നോര്‍വീജിയന്‍ അംബാസഡര്‍ കുറ്റപ്പെടുത്തി.
Read Also: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ആക്രമണത്തിൽ പ്രതിഷേധം ശക്തം; ഒരാൾ പിടിയിൽ, അന്വേഷണം ഊർജിതം
മക്കളുടെ സംരക്ഷണത്തിനായി നോര്‍വ സര്‍ക്കാരിനെതിരെ പോരാടിയ ഇന്ത്യന്‍ ദമ്പതികളെ ആസ്പദമാക്കിയാണ് സിനിമ. സംസ്കാരത്തിലെ വ്യത്യാസങ്ങള്‍ കാരണം ഇന്ത്യന്‍ മാതാപിതാക്കളില്‍ നിന്നും 2011 ല്‍ രണ്ടു കുട്ടികളെ നോര്‍വീജിയന്‍ ഫോസ്റ്റർ സിസ്റ്റം കൊണ്ടുപോയതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അനുഭവിച്ച മാനസിക പീഡനവും നിയമ പോരാട്ടങ്ങളും ആണ് പ്രമേയം.
കുട്ടികള്‍ കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതും മാതാപിതാക്കളോടൊപ്പം കിടക്കയില്‍ ഉറങ്ങുന്നതും നോര്‍വയില്‍ കുറ്റകരമായാണു കണക്കാക്കുന്നത്. എന്നാൽ ഇന്ത്യയിൽ ഇതു തികച്ചും സ്വഭാവികമായ കാര്യമാണ്. ഇത്തരം വ്യത്യാസങ്ങളാണ് സിനിമയ്ക്ക് ആസ്പദമായ പ്രശ്നത്തിനു പിന്നിൽ.
കുട്ടികള്‍ അവഗണനയ്ക്കോ അക്രമത്തിനോ ദുരൂപയോഗത്തിനോ വിധേയരാകുകയാണെങ്കില്‍ അവരെ ബദല്‍ പരിചരണത്തില്‍ പാര്‍പ്പിക്കുന്നതിനുള്ള മാര്‍ഗമാണ് നോര്‍വ സ്വീകരിച്ചിട്ടുള്ളതെന്നും സാംസ്കാരിക വ്യത്യാസം കണക്കിലെടുക്കാതെ നടപടികള്‍ സ്വീകരിക്കാറില്ലെന്നും നോര്‍വീജിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.
നോര്‍വ ഒരു ജനാധിപത്യ, ബഹുസാംസ്കാരിക സമൂഹമാണെന്ന് നോര്‍വീജിയന്‍ അംബാസഡര്‍ ഹാന്‍സ് ജേക്കബ് ഫ്രെയ്ഡൻലുൻഡു വാദിച്ചു. 'വ്യത്യസ്തമായ കുടുംബ സംവിധാനങ്ങളെയും സാംസ്കാരിക ആചാരങ്ങളെയും ഞങ്ങള്‍ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു'. എന്നാല്‍, കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നതു പോലെയുള്ള അക്രമങ്ങളോട് സഹിഷ്ണുതയില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ലാഭം നോക്കി പ്രവര്‍ത്തിക്കുന്ന സംഘടനയല്ല തങ്ങളുടേതെന്ന് നോര്‍വ ശിശുക്ഷേമ സമിതിയും പറഞ്ഞു. കൂടുതല്‍ കുട്ടികളെ ഫോസ്ററര്‍ കെയര്‍ സമ്പ്രദായത്തിലേക്കു കൊണ്ടുവന്ന് കൂടുതല്‍ പണം സമ്പാദിക്കുന്നു എന്നാണ് സിനിമയില്‍ പറയുന്നത്. ഇത് ശരിയല്ലെന്നും സമിതി അധികൃതര്‍ വ്യക്തമാക്കി.
English Summary: norway government against the bollywood film mrs chatterjee vs norway