ബ്രിട്ടനിൽ വില വർധന കാര്യമായി ബാധിച്ചേക്കും; ഏപ്രിൽ മുതൽ ചെലവ് ചുരുക്കാൻ നിർബന്ധിതരാകും
Mail This Article
സോമർസെറ്റ് ∙ ഏപ്രിൽ ഒന്ന് മുതൽ ബ്രിട്ടനിൽ ബ്രോഡ്ബാന്‍ഡ് ബില്ല്, കൗണ്‍സില്‍ നികുതി, എനർജി ബില്ല്, ഗ്യാസ് ബില്ല് എന്നിവ ഉൾപ്പടെ എല്ലാം ഉയരുകയാണ്. ചെലവ് ചുരുക്കിയില്ലങ്കിൽ സാമ്പത്തിക കാര്യങ്ങള്‍ പിടി വിടും. കാരണം എനര്‍ജി ബില്ലിലും നികുതിയിലും മാത്രമല്ല ബ്രോഡ്ബാന്‍ഡ്, ജല ഉപയോഗ നിരക്ക്, ചികിത്സാ മേഖല എന്നിങ്ങനെ എല്ലാത്തിലും ചെലവേറും. മാര്‍ച്ചില്‍ ഏകദേശം 2.5 മില്യൻ കുടുംബങ്ങളാണ് ലോണുകളും ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകളും മറ്റു ബില്ലുകളും അടയ്ക്കാതെ പോയത്. ഇതു തന്നെ സമ്മര്‍ദ്ദം വ്യക്തമാക്കുന്നതാണ്.
ഊര്‍ജ ബില്ലുകളുടെ നിലവിലെ പരിധി ശരാശരി കുടുംബത്തിന് പ്രതിവര്‍ഷം 2,500 പൗണ്ടായി തുടരുമെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. എന്നിട്ടും ഏപ്രില്‍ ഒന്ന് മുതല്‍ കൂടുതല്‍ പണം ഇതിനായി ജനങ്ങള്‍ കണ്ടെത്തേണ്ടി വരും. പ്രതിമാസം 66 പൗണ്ട് വീതം ആറ് ഗഡുക്കളായി നല്‍കിയിരുന്ന എനര്‍ജി സപ്പോര്‍ട്ട് സ്‌കീം അവസാനിക്കുകയാണ്. ബ്രോഡ്ബാന്‍ഡിനായി നിലവില്‍ പ്രതിവര്‍ഷം 333 പൗണ്ട് അടക്കുന്ന ശരാശരി ഉപയോക്താവിന് 47.95 പൗണ്ടോളം വര്‍ധിച്ച് 380.95 പൗണ്ട് വരെ ആകും.
ഏപ്രിലില്‍ ബ്രിട്ടനിലെ ജല ഉപയോഗ നിരക്ക് ശരാശരി 7.5 ശതമാനമാണ് ഉയരുക. ഏകദേശം രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണിത്. ശരാശരി 31 പൗണ്ടാണ് അധികം നല്‍കേണ്ടത്. ഒരു എൻഎച്ച്എസ് പ്രിസ്‌ക്രിപ്ഷന്റെ വില ഏപ്രില്‍ ഒന്നിന് 9.35 പൗണ്ടില്‍ നിന്ന് 9.65 പൗണ്ടായി വര്‍ധിക്കും. ചുരുക്കി പറഞ്ഞാല്‍ ചെലവ് ചുരുക്കിയില്ലെങ്കിൽ വില വര്‍ധന ജീവിതത്തെ കാര്യമായി ബാധിക്കും.
English Summary : Millions of UK households will see their bills hiked from April