യൂറോപ്യന്‍ പൊളിറ്റിക്കല്‍ ഉച്ചകോടി മോള്‍ഡോവയില്‍ തുടങ്ങി
Mail This Article
ബര്‍ലിന്‍∙ യൂറോപ്യന്‍ പൊളിറ്റിക്കല്‍ കമ്മ്യൂണിറ്റി ഉച്ചകോടി മോള്‍ഡോവയില്‍ തുടങ്ങി. റഷ്യയും ബെലാറുസും ഒഴികെ എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും യൂറോപ്യന്‍ പൊളിറ്റിക്കല്‍ കമ്മ്യൂണിറ്റിയില്‍ അംഗങ്ങളാണ്. യുക്രെയ്ന് ഐക്ദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച മോള്‍ഡോവയില്‍ യോഗം ചേര്‍ന്നിരുന്നു. 47 രാഷ്ട്രത്തലവന്മാര്‍, മോള്‍ഡോവന്‍ തലസ്ഥാനമായ ചിസിനൗവിന്റെ തെക്കുകിഴക്കുള്ള വൈനറിയായ മിമി കാസിലിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.
യുക്രെയൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കി മോള്‍ഡോവയില്‍ നടന്ന യൂറോപ്യന്‍ നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്തിന്‍റെ നാറ്റോ അംഗത്വവും മറ്റും ഇവിടെയും ചര്‍ച്ചാവിഷയമാണ്.'ഈ വര്‍ഷം തീരുമാനങ്ങള്‍ക്കുള്ളതാണ്,' ക്രെംലിന്‍ യുദ്ധത്തിനിടയില്‍ പാശ്ചാത്യ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ശ്രമിച്ച യൂറോപ്യന്‍ പൊളിറ്റിക്കല്‍ കമ്മ്യൂണിറ്റി സമ്മേളനത്തില്‍ സെലെന്‍സ്കി പറഞ്ഞു.
യൂറോപ്പിലെ ദരിദ്ര രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള മോള്‍ഡോവ യൂറോപ്യന്‍ യൂണിയന്‍ സ്വീകരിച്ച ഏറ്റവും പുതിയ രാജ്യങ്ങളിൽ ഒന്നാണ്. കഴിഞ്ഞ വര്‍ഷം സ്ഥാപിതമായതിന് ശേഷമുള്ള രണ്ടാമത്തെ യൂറോപ്യന്‍ പൊളിറ്റിക്കല്‍ കമ്മ്യൂണിറ്റി (ഇപിസി) ഉച്ചകോടിയാണിത്.
2022 മുതലുള്ള പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങൾ യോഗത്തിൽ ചർച്ചയാകും. റഷ്യ യുക്രെയൻ യുദ്ധത്തിൽ റഷ്യ വിജയിച്ചാൽ മോസ്കോയുടെ ആക്രമണത്തിന്റെ അടുത്ത ലക്ഷ്യമാകുമെന്ന ആശങ്ക മോള്‍ഡോവയ്ക്കുണ്ട്. യൂറോപ്യന്‍ യൂണിയനിൽ മോള്‍ഡോവ അംഗത്വം നേടിയതയിൽ റഷ്യയക്ക് അതൃപ്തിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഉച്ചകോടിക്ക് രാഷ്ട്രീയ പ്രധാന്യം വർധിക്കുന്നത്.
English Summary: The European Political Summit started in Moldova