കൃത്യമായി റീഫണ്ട് നൽകിയില്ല; ബ്രിട്ടിഷ് എയർവേസിന് 1.1 മില്യൻ ഡോളർ പിഴ ചുമത്തി യുഎസ്
Mail This Article
ലണ്ടൻ ∙ കോവിഡ് മഹാമാരി കാലത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകൾക്ക് കൃത്യമായി റീഫണ്ട് നൽകാത്തതിന് ബ്രിട്ടിഷ് എയർവനേസിന് കനത്ത പിഴ. അമേരിക്കൻ ഗവൺമെന്റാണ് ബ്രിട്ടിഷ് എയർവേസിന് 1.1 മില്യൻ ഡോളറിന്റെ (878,000 പൗണ്ട) പിഴ ചുമത്തിയത്.
അമേരിക്കയിലേക്കും അവിടെനിന്നും തിരിച്ചും ഷെഡ്യൂൾ ചെയ്തിരുന്ന വിമാന സർവീസുകൾ റദ്ദാക്കുകയോ റീഷെഡ്യൂൾ ചെയ്യുകയോ ചെയ്തപ്പോൾ യാത്രമുടങ്ങിയവർക്ക് കൃത്യസമയത്ത് നഷ്ടപരിഹാരം നൽകാത്തതിന്റെ പേരിലാണ് പിഴയെന്ന് അമേരിക്കൽ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
ഇതുസംബന്ധിച്ച് 1200ലേറെ പരാതികളാണ് എയർലൈൻസിനെതിരെ ലഭിച്ചത്. നിയമപരമായാണ് പ്രവർത്തിക്കുന്നത് എന്ന ന്യായത്തിലായരുന്നു ബ്രിട്ടിഷ് എയർവേസ് ഈ ക്ലെയിമുകളിൽ പണം തിരികെ നൽകാതിരുന്നത്. റീഫണ്ടുകൾക്കും മറ്റും ടെലിഫോണിലൂടെ ബന്ധപ്പെടാം എന്നായിരുന്നു ബ്രിട്ടിഷ് എയർവേസ് 2020 മാർച്ചു മുതൽ വെബ്സൈറ്റിൽ നൽകിയിരുന്ന നിർദേശം. എന്നാൽ ഇങ്ങനെ ബന്ധപ്പെടാൻ ഉപയോക്താക്കൾക്ക് വേണ്ടത്ര സൗകര്യം കമ്പനി ഏർപ്പെടുത്തിയിരുന്നില്ല. ഇത് പലരുടെയും അവസരം നഷ്ടമാക്കി. ഈ സാഹചര്യത്തിലാണ് കനത്ത തുക പിഴയായി ഈടാക്കാനുള്ള തീരുമാനം.
English Summary: US fines British airways one million dollar