ADVERTISEMENT

ലണ്ടൻ∙ യുകെയിൽ പിആർ നിയമങ്ങൾ കർശനമാക്കുവാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഒരുങ്ങുന്നതായി വന്ന മാധ്യമ റിപ്പോർട്ടുകളിൽ ആശങ്ക വേണ്ടെന്ന സൂചനകൾ പുറത്ത് വന്നു. ഇംഗ്ലീഷ് മാധ്യമമായ 'ഡെയിലി മെയിൽ' ആണ് ഇതു സംബന്ധിച്ച വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.

Read Also: 'ബിപോര്‍ജോയ്' ചുഴലിക്കാറ്റ് തിങ്കളാഴ്ച ഒമാനിലെത്തിയേക്കും...

 

എന്നാൽ വാർത്ത വന്നു ഒരാഴ്ച കഴിഞ്ഞിട്ടും ഇതിന്റെ ആധികാരികത സംബന്ധിച്ച സ്ഥീരികരണം ഉണ്ടായിട്ടില്ല. യുകെയിൽ എത്തുന്നവർക്ക് അഞ്ചു വർഷം കൊണ്ടു അപേക്ഷിക്കാൻ കഴിയുമായിരുന്ന ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ (ഐഎൽആർ) എട്ടു വർഷത്തിന് ശേഷം മാത്രമേ അപേക്ഷിക്കാൻ കഴിയൂ എന്നത് ഉൾപ്പടെയുള്ള നിയമങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിരുന്നത്. എന്നാൽ ഇത്തരം വാർത്തകളിൽ ആശങ്കാകുലർ ആകേണ്ടതില്ലെന്നാണ് യുകെയുടെ മുൻകാല അനുഭവങ്ങൾ നൽകുന്ന സൂചനകൾ.

 

പി ആർ നിയമങ്ങൾ കർശനമാക്കുന്ന കാര്യത്തിൽ സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് വാസ്തവം. അത്തരത്തിലുള്ള  ചര്‍ച്ച നടക്കുന്നുണ്ട്. മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളെയും പോലെ പിആര്‍ കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്നും എട്ട് വര്‍ഷമാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാൽ ഇത് 2021 ൽ സർക്കാർ പുറപ്പെടുവിച്ച സര്‍ക്കുലറിലെ ഭേദഗതി നിർദേശങ്ങളിൽ ഉൾപ്പെട്ടിരുന്നു.ഇതുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടേഷന്‍ കഴിഞ്ഞ വർഷം മാര്‍ച്ചില്‍ അവസാനിച്ചു. ഈ സാഹചര്യത്തിലാണ് നിലവിലെ പ്രചരണമെന്നാണ് വിലയിരുത്തൽ. കണ്‍സള്‍ട്ടേഷനിലെ പ്രതികരണങ്ങള്‍ സര്‍ക്കാര്‍ ഇപ്പോൾ വിലയിരുത്തി കൊണ്ടിരിക്കുകയാണ്.

 

കുടിയേറ്റം ഒരു പ്രധാന രാഷ്ട്രീയ വിഷയമായി മാറിയിരിക്കുന്ന സാഹചര്യം കൂടിയാണ് ഇപ്പോൾ. കാലാവധി 8 വര്‍ഷമായി വര്‍ധിപ്പിച്ചാല്‍ അത് പൗരത്വത്തിനായി ബ്രിട്ടനില്‍ എത്തുന്നവരുടെ എണ്ണം കുറയ്ക്കാന്‍ ഇടയാക്കിയേക്കുമെന്ന അഭിപ്രായം ശക്തമാണ്. അതേസമയം നിയമങ്ങൾ നടപ്പിലായാൽ ഇപ്പോള്‍ ബ്രിട്ടനില്‍ താമസിക്കുന്ന പലരേയും പ്രതികൂലമായി ബാധിക്കും. തൊഴില്‍ വിപണിയിലെ ക്ഷാമം ബ്രിട്ടനെ വലയ്ക്കുന്ന സാഹചര്യത്തില്‍ കുടിയേറ്റക്കാർ കുറയുന്ന കാര്യം ചിന്തിക്കാന്‍ പോലുമാവില്ലന്ന് വാദിക്കുന്നവരും ഉണ്ട്. അതിനാൽ തന്നെ നിയമപരിഷ്കരണത്തിന് സാധ്യതയില്ലെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 

Read also: ബഹിരാകാശ പരീക്ഷണ ദൗത്യം: അൽ നെയാദി ആരോഗ്യവാന്‍...

ഏതായാലും പൊതു തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വര്‍ഷം മാത്രം നില്‍ക്കേ പൊതുജനാഭിപ്രായം അനുസരിച്ചായിരിക്കും സര്‍ക്കാര്‍ തീരുമാനമെടുക്കുക. പൊതുജനാഭിപ്രായത്തോടൊപ്പം സാമ്പത്തിക മേഖലയില്‍ ഇത്തരമൊരു തീരുമാനം ഉണ്ടാക്കിയെക്കാവുന്ന പ്രത്യാഘാതങ്ങളും സര്‍ക്കാരിന് പരിഗണിക്കേണ്ടതുണ്ട്. തികച്ചും സങ്കീര്‍ണ്ണമായ ഒരു വിഷയമായതിനാല്‍ ഏറെ ആലോചനകള്‍ക്ക് ശേഷം മാത്രമെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ ആവുകയുള്ളു എന്നതാണ് വസ്തുത. പി ആറിന് യോഗ്യത നേടാന്‍ ബ്രിട്ടനില്‍ താമസിക്കേണ്ടുന്ന കാലാവധി നീട്ടുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാന്‍ ആവില്ലെങ്കിലും ഇതു സംബന്ധിച്ച് ഒരു തീരുമാനം ഉടനെയൊന്നും ഉണ്ടാകാന്‍ ഇടയില്ലെന്ന് തന്നെ പറയാം.

 

പിആർ നിയമങ്ങൾ ഇപ്പോൾ ഉള്ളവരെ ബാധിക്കില്ല: സുനിൽ ജോർജ്

 

യുകെയിൽ നടപ്പിലാകും എന്ന് പറയപ്പെടുന്ന പി ആർ നിയമങ്ങൾ ഇപ്പോൾ ഉള്ളവരെ ബാധിക്കില്ലെന്ന് സൗത്താംപ്ടണിൽ നിന്നുള്ള സുനിൽ ജോർജ് പറഞ്ഞു. 2007 ൽ വർക്ക് പെർമിറ്റിൽ യുകെയിൽ എത്തിയ എനിക്ക് 2010 ൽ അന്ന് ഉണ്ടായ വിസ നിയമ മാറ്റങ്ങൾ മൂലം പുതിയ വിസയിലേക്ക് മാറേണ്ടി വന്നു. ഇതിനാൽ പി ആർ ലഭിക്കില്ലെന്ന് സൂചനകൾ വന്നിരുന്നു. എന്നാൽ 2007 ൽ യുകെയിൽ എത്തുമ്പോൾ ലഭിച്ച ആനുകൂല്യങ്ങൾ നിയമ മാറ്റത്തിന് ശേഷവും ഉണ്ടായതിനാൽ പിആർ ലഭിച്ചു.

 

നിയമങ്ങൾ ഉണ്ടാകുമോ എന്ന് തീർത്തു പറയാനാകില്ല, ഉണ്ടായാലും മുൻകാല പ്രാബല്യത്തിനു സാധ്യത ഇല്ല: പി ആർ ദിലീപ് കുമാർ

 

പുതിയ പിആർ നിയമങ്ങൾ ഉണ്ടാകുമോ എന്ന് തീർത്തു പറയാനാകില്ലന്ന് നോർത്താംപ്ടണിൽ നിന്നുള്ള സോളിസിറ്റർ പി. ആർ ദിലീപ് കുമാർ പറഞു. അഥവാ നടപ്പിലായാലും ഒരു അഡ്വാൻസ് തീയതി ഉണ്ടാകും. മുൻകാല പ്രാബല്യത്തിന് സാധ്യത ഇല്ല.  ആയതിനാൽ ഇപ്പോഴത്തെ റിപ്പോർട്ടുകൾ പൂർണ്ണമായും വിശ്വാസ യോഗ്യമല്ലെന്ന് പറയേണ്ടി വരും.

 

നെറ്റ് മൈഗ്രേഷൻ വർധിക്കുന്നത് തടയാൻ പി ആർ നിയമങ്ങൾ കർശനമാക്കിയേക്കും: അപ്പച്ചൻ കണ്ണഞ്ചിറ

 

രാജ്യത്തെ നെറ്റ് മൈഗ്രേഷൻ വർധിക്കുന്നത് തടയാൻ പി ആർ നിയമങ്ങൾ കർശനമാക്കിയേക്കുമെന്ന് സ്റ്റീവനേജിൽ നിന്നുള്ള അപ്പച്ചൻ കണ്ണഞ്ചിറ പറഞ്ഞു. ഇപ്പോഴത്തെ കുടിയേറ്റം രാജ്യ സുരക്ഷയെ ബാധിക്കും. മതിയായ യോഗ്യത ഇല്ലാത്ത വിദ്യാർത്ഥികളായും ജോലിക്കാരായും നിരവധി പേരാണ് യുകെയിൽ എത്തുന്നത്.

English Summary:  UK Visa regulations tightened  to reduce unauthorised employment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com