ആംസ്റ്റര്‍ഡാം ∙ നെതര്‍ലന്‍ഡിലെ നോര്‍ത്തില്‍ സ്ഥിതിചെയ്യുന്ന ഹാര്‍ലെമ്മേര്‍മീര്‍ മുനിസിപ്പാലിറ്റിയിലെ മലയാളി അസോസിയേഷന്‍ ഹമ്മയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഓണാഘോഷ പരിപാടികള്‍ പ്രൗഢഗംഭീരമായി. 200ല്‍ അധികം ആളുകള്‍ ഹമ്മയുടെ പ്രഥമ ഓണാഘോഷത്തില്‍ പങ്കെടുത്തത് മലയാളി കൂട്ടായ്മയുടെ വലിയ വിജയമായി.

ഹാര്‍ലെമ്മേര്‍മീര്‍ എന്നതിനർഥം ഹാര്‍ലത്തിലെ തടാകം എന്നാണ്. മലയാളി ജനസംഖ്യ ക്രമാതീതമായി വർധിച്ച അവസരത്തില്‍ പൊതുഓണാഘോഷം എന്നതില്‍ നിന്ന് വ്യത്യസ്തമായി ഓരോ റീജനുകള്‍ കേന്ദ്രീകരിച്ചാണ് മലയാളികള്‍ ഇത്തവണ ഓണം ആഘോഷിച്ചത്.

മുനിസിപ്പാലിറ്റി മേയര്‍ മറിയാന്‍ ഷുര്‍മാന്‍സ്, ഇന്ത്യന്‍ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനും മലയാളിയുമായ ജിന്‍സ് മറ്റം, കൗണ്‍സിലര്‍ പ്രാചി വാന്‍ ബ്രാണ്ടെന്‍ബര്‍ഗ് കുല്‍ക്കര്‍ണി, ഹമ്മയുടെ പ്രതിനിധി മണിക്കുട്ടന്‍ എന്നിവര്‍ ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിന്‍റെ സ്വന്തം ഓണാഘോഷത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ മേയര്‍ ഷുര്‍മാന്‍സ് സന്തോഷം രേഖപ്പെടുത്തി. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ പങ്കെടുത്ത ആഘോഷത്തിലെ വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങ് താന്‍ മനസ്സുകൊണ്ട് ആസ്വദിച്ചുവെന്നും അവര്‍ പിന്നീട് ഇന്‍സ്ററാഗ്രാമില്‍ കുറിച്ചു. ഇന്ത്യന്‍ എംബസിയുടെ ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ജിന്‍സ് മറ്റം വിദേശ മണ്ണില്‍ ഇത്രയും കെങ്കേമമായി നടന്ന ഓണാഘോഷത്തില്‍ പങ്കെടുത്തതില്‍ തന്റെ സന്തോഷം രേഖപ്പെടുത്തുന്നതിനോടൊപ്പം ഹമ്മയുടെ ഭാരവാഹികളെയും അഭിനന്ദിച്ചു. അദ്ദേഹം കുടുംബസമേതമാണ് ചടങ്ങില്‍ പങ്കെടുത്തത്.

മാവേലി, തിരുവാതിര, സിനിമാറ്റിക് ഡാന്‍സ് ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍, കുട്ടികളുടെ കലാസാംസ്കാരിക പ്രകടനങ്ങള്‍, വടംവലി, നാരങ്ങ സ്പൂണ്‍ നടത്തം, കസേരകളി സുന്ദരിക്ക് പൊട്ടുകുത്തല്‍ തുടങ്ങിയ വൈവിധ്യങ്ങളായ ഇനങ്ങളാല്‍ ഓണാഘോഷം അവിസ്മരണീയമായി.

പായസം ഉള്‍പ്പെടെ 22 ലധികം സ്വാദിഷ്ടമായ വിഭവങ്ങളോടെ വിപുലമായ ഓണസദ്യ ആഘോഷത്തിന്റെ ഹൈലൈറ്റായി. ഹമ്മയുടെ ആദ്യത്തെ ഓണാഘോഷമായിരുന്നിട്ടും മാസങ്ങള്‍ക്കു മുമ്പേ തുടങ്ങിയ കൃത്യമായ തയാറെടുപ്പുകള്‍ കമ്മറ്റിയുടെ നേതൃപാടവത്തിന്റെ മികവിനെ എടുത്തുകാട്ടി. വൈകുന്നേരം അഞ്ചുമണിയ്ക്ക് നടന്ന കലാശക്കൊട്ടോടെ ആഘോഷങ്ങള്‍ക്ക് കൊടിയിറങ്ങി.