പ്രധാനമന്ത്രിയാകുവാൻ ആഗ്രഹിച്ച റിച്ചാർഡ് വാക്കർ കൺസർവേറ്റീവ് പാർട്ടി വിട്ടു; രാജി വെച്ചത് ഐസ്‌ലാൻഡ് സൂപ്പർമാർക്കറ്റുകളുടെ മേധാവി

Mail This Article
മാഞ്ചസ്റ്റർ∙ ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ എംപിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഐസ്‌ലാൻഡ് സൂപ്പർമാർക്കറ്റുകളുടെ മേധാവി റിച്ചാർഡ് വാക്കർ പാർട്ടി വിട്ടു. 2024 മേയിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ തുടർന്നാൽ സുപ്രധാന പദവിയിൽ എത്തുമെന്ന് കരുതിയിരുന്ന കൺസർവേറ്റീവ് പാർട്ടി അംഗം ആയിരുന്നു റിച്ചാർഡ് വാക്കർ. കൺസർവേറ്റീവ് പാർട്ടിക്ക് ജനങ്ങളുമായി സമ്പർക്കം ഇല്ലെന്ന് മുദ്രകുത്തിയാണ് റിച്ചാർഡ് വാക്കർ പാർട്ടി വിട്ടത്.
മാഞ്ചസ്റ്ററിൽ ഇന്ന് വാർഷിക കൺസർവേറ്റീവ് സമ്മേളനത്തിനായി പാർട്ടി പ്രതിനിധികൾ ഒത്തുകൂടാൻ ഇരിക്കെയാണ് റിച്ചാർഡ് വാക്കറിൽ നിന്നുള്ള അപ്രതീക്ഷിത നീക്കം. റിച്ചാർഡ് വാക്കറുടെ പിതാവ് സർ മാൽക്കം വാക്കർ മകന് സീറ്റ് വാങ്ങി നൽകാനും സുപ്രധാന പദവി ഉറപ്പിക്കാനും ഉന്നത നേതാക്കളിൽ സമ്മർദ്ദം ചെലുത്തിയിരുന്നതായുള്ള വിവരം പുറത്തു വന്നിട്ടുണ്ട്. ഐസ്‌ലാൻഡ് സൂപ്പർമാർക്കറ്റ് ശൃംഖലയുടെ സ്ഥാപകനാണ് സർ മാൽക്കം വാക്കർ.
താൻ പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നുവെന്ന് മുമ്പ് പറഞ്ഞിട്ടുള്ള റിച്ചാർഡ് വാക്കർ കൺസർവേറ്റീവുകളുടെ അംഗീകൃത പാർലമെന്ററി സ്ഥാനാർത്ഥികളുടെ പട്ടികയിൽ ഉണ്ടായിരുന്നു. കൺസർവേറ്റീവ് പാർട്ടി വീണ്ടും അധികാരത്തിൽ വന്നാൽ ഋഷി സുനാകിനെ മറികടന്ന് പ്രധാനമന്ത്രി പദം ലഭിക്കാൻ സാധ്യത ഇല്ലെന്ന് മനസിലാക്കിയാകാം റിച്ചാർഡ് വാക്കറിന്റെ രാജിയെന്ന് രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞു.
English Summary: Richard Walker, who wanted to become Prime Minister, left the party