ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ അത്യാധുനിക സുരക്ഷാ സ്കാനറുകൾ

Mail This Article
ഫ്രാങ്ക്ഫർട്ട്∙ ലോകത്തിലെ ആദ്യത്തെ വാക്ക്-ത്രൂ സുരക്ഷാ സ്കാനറുകൾ ഉപയോഗിക്കുന്ന വിമാനത്താവളമെന്ന നേട്ടം ഫ്രാങ്ക്ഫർട്ട് എയർപോർട്ടിന് സ്വന്തം. ഒരു വർഷം നീണ്ട പരീക്ഷണത്തിന് ശേഷം ജർമൻ പൊലീസ് ഇതിന് അംഗീകാരം നൽകി. ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫർട്ട് എയർപോർട്ടിലെ ടെർമിനൽ 1ലാണ് ഈ അത്യാധുനിക സുരക്ഷാ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.
സുരക്ഷാ പരിശോധനകൾക്കായി ഇത്തരം അത്യാധുനിക സ്കാനറുകൾ സ്ഥിരമായി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാണിത്. പുതിയ വാക്ക്-ത്രൂ സ്കാനറുകൾ യാത്രക്കാർക്ക് സുരക്ഷാ പരിശോധനകളിൽ വലിയ സൗകര്യം നൽകുമെന്ന് എയർപോർട്ടിന്റെ ഓപ്പറേറ്ററായ ഫ്രാപോർട്ട് അറിയിച്ചു.
ഈ സ്കാനറുകളിൽ ഒരു നിശ്ചിത പോസ്ചറിൽ നിൽക്കുന്നതിന് പകരം സാധാരണ വേഗതയിൽ നടന്നുപോയാൽ മതി. സ്കാനറുകളുടെ മില്ലിമീറ്റർ-വേവ് സാങ്കേതികവിദ്യ വസ്ത്രങ്ങൾക്കുള്ളിലൂടെ കടന്നുപോവുകയും ശരീരത്തിൽ എവിടെയാണ് അപകടകരമായ വസ്തു ഒളിപ്പിച്ചിരിക്കുന്നതെന്ന് കൃത്യമായി കണ്ടെത്തുകയും ചെയ്യും.
അലാറം മുഴങ്ങുമ്പോൾ, സുരക്ഷാ ഉദ്യോഗസ്ഥർക്ക് യാത്രക്കാരെ വീണ്ടും സ്കാൻ ചെയ്യുന്നതിനുപകരം, എവിടെയാണോ സംശയം തോന്നുന്നത് അവിടെ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും.
വാർത്ത: അനിൽ മൈലടുംപാറ