അയർലൻഡിൽ ഗതാഗത നിയമലംഘനം കണ്ടെത്താൻ ‘ഗാർഡ‘; വേഗ പരിധി കുറയ്ക്കാൻ നീക്കം

Mail This Article
ഡബ്ലിൻ ∙ അനുവദനീയമായതിലും അധികം വേഗത്തിൽ റോഡുകളിൽ വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കി അയർലൻഡ് പൊലീസ് സേനയായ ‘ഗാർഡ‘ രംഗത്ത്. അയർലൻഡിലെ വിവിധ റോഡുകളിൽ ബാങ്ക് ഹോളിഡേ വീക്കെൻഡ് ക്യാംപെയ്ന്റെ ഭാഗമായി വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിച്ച ഗാർഡ ഓപ്പറേഷൻ ഇന്ന് രാവിലെ 7 വരെ നീണ്ടുനിന്നു.
ക്യാംപെയ്ന്റെ ഭാഗമായി ആദ്യ 48 മണിക്കൂറിൽ 600ൽപ്പരം ഡ്രൈവർമാർ വേഗത ലംഘിച്ചതായി കണ്ടെത്തി. ഇവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ ഉണ്ടാകും. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കേണ്ട റോഡിൽ 106 കിലോമീറ്റർ വേഗതയിൽ ഓടിയവരും 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കേണ്ട റോഡിൽ 116 കിലോമീറ്റർ വേഗത്തിൽ യാത്ര ചെയ്തവരും ധാരാളമായി വേഗത ലംഘിച്ച് ശിക്ഷാ നടപടികൾക്ക് വിധേയരാവരിൽ ഉൾപ്പെടുമെന്ന് ഗാർഡ അറിയിച്ചു.
മദ്യവും ലഹരിമരുന്നും കഴിച്ച് വാഹനമോടിച്ചതിന് 63 പേരാണ് അറസ്റ്റിലായത്. റോഡുകളില്‍ ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ഥിച്ചു. M6 ൽ 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കേണ്ട റോഡിൽ 206 കിലോമീറ്റർ വേഗതയിലും N5 ൽ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കേണ്ട റോഡിൽ 190 കിലോമീറ്റർ വേഗതയിലും സഞ്ചരിക്കുന്ന കാറുകൾ റോഡ്‌സ് പൊലീസിങ് യൂണിറ്റ് തടഞ്ഞതായി ഗാർഡ അറിയിച്ചു. ഇവരുടെ കാറുകൾ കസ്റ്റഡിയിലെടുത്ത ശേഷം കോടതി നടപടികൾ തുടരും. വാരാന്ത്യങ്ങളില്‍ ഏറ്റവും കൂടുതൽ അപകടം സംഭവിക്കുന്ന സമയം ഉച്ചയ്ക്ക് 12നും 3നും ഇടയിലാണെന്നും ഗാർഡ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ മൂന്ന് പേരാണ് അയര്‍ലൻഡിലെ റോഡുകളിൽ മരിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ കാർലോയിലെ എൻ 80ൽ ഉണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യക്കാര്‍ മരിച്ചിരുന്നു. നോർത്ത് ഡബ്ലിനിലെ ബ്ലേക്സ് ക്രോസിന് സമീപം മൂന്ന് വാഹനങ്ങൾ ഇടിച്ച് 60 വയസ്സുള്ള ഒരാളും മരിച്ചു.
ഈ വർഷം ഇതുവരെ അയര്‍ലൻഡിലെ റോഡപകടങ്ങളില്‍ 14 പേര്‍ മരിച്ചതായി ഗാര്‍ഡ അറിയിച്ചു. അയർലൻഡിൽ വാഹനങ്ങളുടെ വേഗപരിധി 100ൽ നിന്ന് 80 ആയും 80ൽ നിന്ന് 60ആയും ചില സ്ഥലങ്ങളിൽ ഫെബ്രുവരി 7 മുതൽ കുറയ്ക്കുവാൻ സർക്കാർ നീക്കം നടത്തുന്നുണ്ട്. കൂടുതൽ വേഗ നിയന്ത്രണങ്ങൾ മിക്ക റോഡുകളിലും ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.