24കാരിയായ സമൂഹ മാധ്യമ ഇൻഫ്ലുവൻസർക്ക് പുറമെ ജർമൻ വനിതയും മരിച്ചു; വില്ലൻ ശ്രീലങ്കൻ ഹോസ്റ്റലിലെ കീടനാശിനിയോ?

Mail This Article
കൊളംബോ∙ ബ്രിട്ടിഷ് സമൂഹ മാധ്യമ ഇൻഫ്ലുവൻസറായ 24കാരിയുടെ മരണവാർത്തയുടെ നടുക്കത്തിലാണ് കുടുംബം. ശ്രീലങ്കയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ മരിച്ച യുവ ബ്രിട്ടിഷ് ഫാഷൻ, ട്രാവൽ ഇൻഫ്ലുവൻസർ എബോണി മക്കിന്റോഷ് താമസിച്ചിരുന്ന ഹോസ്റ്റലിലെ ജർമൻ വിനോദസഞ്ചാരിയും സമാനമായ രീതിയിൽ മരിച്ചു. ഇരുവരുടെയും മരണകാരണം കീടനാശിനി വിഷബാധയാണെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
എബോണി താമസിച്ചിരുന്ന മിറാക്കിൾ കൊളംബോ സിറ്റി ഹോസ്റ്റലിലെ ജർമൻ വനിതയും സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ശേഷമാണ് മരിച്ചത്. ജർമൻ വനിതയുടെ പേര് പുറത്തുവിട്ടിട്ടില്ല. ഇരുവരും ഒരേ മുറിയിലാണ് താമസിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കൻ അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോസ്റ്റൽ താൽക്കാലികമായി അടച്ചിരിക്കുകയാണ്.
മരണത്തിന് 72 മണിക്കൂർ മുൻപ് അടുത്ത മുറിയിൽ കട്ടിലുകളിൽ കാണുന്ന ചെള്ളിനെ നശിപ്പിക്കാൻ ശക്തമായ കീടനാശിനികൾ ഉപയോഗിച്ചിരുന്നതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉപയോഗിച്ച കീടനാശിനിയുടെ കൃത്യമായ വിവരം ഇനിയും സ്ഥിരീകരിക്കാനുണ്ട്. ഇരുവരുടെയും മരണകാരണം കണ്ടെത്തുന്നതിനായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കണം.
ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാനും സഹോദരിയുടെ മൃതദേഹം നാട്ടിലെത്തിക്കാനും കുടുംബത്തെ സഹായിക്കുന്നതിന് എബോണിയുടെ സഹോദരി ഇന്ത്യ ഗോഫണ്ട്മീ പേജ് ആരംഭിച്ചിട്ടുണ്ട്.