ബ്രിട്ടനിൽ ആറുമാസത്തിനിടെ അറസ്റ്റിലായത് 3,930 അനധികൃത താമസക്കാർ

Mail This Article
ലണ്ടൻ ∙ അമേരിക്കയിൽ നിന്നും അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിട്ടു ബന്ധിച്ച് നാടുകടത്തിയ വാർത്തയുടെ ഞെട്ടലിലാണ് ലോകം. ചങ്ങലയിട്ടു ബന്ധിക്കുന്നില്ലെങ്കിലും അനധികൃത കുടിയേറ്റക്കാർക്കും താമസക്കാർക്കുമെതിരേ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുകയാണ് ബ്രിട്ടനും. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ഹോം ഓഫിസ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ അറസ്റ്റിലായത് 609 അനധികൃത താമസക്കാരാണ്.
ഡിറ്റൻഷൻ സെന്ററുകളിലേക്ക് മാറ്റിയ ഇവരെയെല്ലാം ഘട്ടം ഘട്ടമായി നാടുകടത്തും. അനുദിനം കൂടിവരുന്ന അനധികൃത കുടിയേറ്റവും ഇതിനെതിരേ തീവ്രവലതുപക്ഷ പാർട്ടിയായ റിഫോം –യുകെ ഉൾപ്പെടെയുള്ളവർ നടത്തുന്ന ശക്തമായ വിമർശനവുമാണ് വ്യാപകമായ റെയ്ഡിന് അധികൃതരെ പ്രേരിപ്പിക്കുന്നത്. 828 കേന്ദ്രങ്ങളിലാണ് ഹോം ഓഫിസ് എൻഫോഴ്സ്മെന്റ് ടീം ജനുവരി മാസത്തിൽ റെയ്ഡ് നടത്തിയത്.
ഇതിലാണ് 609 പേർ കുടുങ്ങിയത്. ഇവർക്ക് ജോലി നൽകി സംരംക്ഷിച്ചിരുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കനത്ത പിഴയും ഹോം ഓഫിസ് വിധിച്ചു. റസ്റ്ററന്‍റുകൾ, ടെയ്ക്ക് എവേ സ്റ്റാളുകൾ, ഗ്രോസറി വെയർഹൌസ്, ബ്യൂട്ടി പാർലറുകൾ എന്നിവടങ്ങിളിലായിരുന്നു റെയ്ഡുകൾ ഏറെയും. അറസ്റ്റിലായവരിൽ ഏറെയും വീസ കാലാവധി അവസാനിച്ചിട്ടും മടങ്ങിപ്പോകാതെ നിൽക്കുന്നവരായിരുന്നു. ഇംഗ്ലിഷ് ചാനൽ വഴി അനധികൃതമായി അതിർത്തികടന്നു വന്നവരും ഇക്കൂട്ടത്തിലുണ്ട്.
കഴിഞ്ഞ ജൂലൈയിൽ പുതിയ ലേബർ സർക്കാർ അധികാരത്തിലെത്തിയശേഷം 5424 റെയ്ഡുകളാണ് ഇതുവരെ ഹോം ഓഫിസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വിവിധ സ്ഥലങ്ങളിൽ നടത്തിയത്. ഇതിൽ 3930 അനധികൃത താമസക്കാർ അറസ്റ്റിലായി. ഇത്തരക്കാർക്ക് ജോലി നൽകിയ 1090 പേർക്ക് ഹോം ഓഫിസ് കനത്ത പിഴ ശിക്ഷയായി ചുമത്തുകയും ചെയ്തു. വീസയില്ലാത്തവർക്ക് ജോലി നൽകിയതിന് 60,000 പൗണ്ടുവരെ പിഴ നൽകേണ്ടി വന്നവർ ഇക്കൂട്ടത്തിലുണ്ട്.
ഇങ്ങനെ പിടിയിലാവരിൽ 800 പേരെ ഇതിനോടകം അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയച്ചു കഴിഞ്ഞു. സർക്കാർ അതിശക്തമായ നടപടികൾ ഇത്തരത്തിൽ തുടരുമ്പോഴും ഇംഗ്ലിഷ് ചാനൽ വഴിയുള്ള അനധികൃത കുടിയേറ്റം നിർബാധം തുടരുകയാണ്. കഴിഞ്ഞ മാസം മാത്രം ചാനൽ കടന്ന് അനധികൃത ബോട്ടുകളിൽ ബ്രിട്ടനിലെത്തിയത് 1098 പേരാണ്. സർക്കാർ ഇപ്പോൾ പുറത്തിവിട്ടിരിക്കുന്ന കണക്കുകൾ വളരെ ചെറുതാണെന്നും യഥാർഥ സംഖ്യ ഇതിനേക്കളേറെയാണന്നുമാണ് റിഫോം –യുകെ നേതാവ് നൈജൽ ഫെറാജ് ആരോപിക്കുന്നത്.