ദി വിവിയന്റെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ഉത്തരം തേടി ആരാധകരും പൊലീസും

Mail This Article
ചെഷയർ∙ പ്രശസ്ത ഡ്രാഗ് ക്വീനും റു പോൾസ് ഡ്രാഗ് റേസ് യുകെ സീസൺ ഒന്നിലെ വിജയിയുമായ ദി വിവിയൻ എന്നറിയപ്പെടുന്ന ജയിംസ് ലീ വില്യംസിന്റെ (32) മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് സൂചന. ജനുവരി 5ന് ചെഷയറിലെ വീട്ടിലെ ബാത്ത്റൂമിലാണ് ജയിംസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദി വിവിയന്റെ ആകസ്മിക മരണം ആരാധകരെയും സുഹൃത്തുക്കളെയും ഞെട്ടിച്ചെങ്കിലും ദുരൂഹതകളില്ലെന്നാണ് ആദ്യം പൊലീസ് അറിയിച്ചത്. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ "സ്വാഭാവികമല്ലാത്ത മരണം" (unnatural cause of death) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ചെഷയർ കോറോണർ കോടതിയിൽ നടന്ന പ്രാഥമിക വാദത്തിൽ വെളിപ്പെടുത്തിയതോടെ ദുരൂഹത വർധിച്ചു. മേയ് 5ന് കേസിന്റെ അവലോകന യോഗം നടക്കും. ജൂൺ 30ന് വാദം കേൾക്കും.
ചെറുപ്പത്തിൽ തന്നെ കരിയർ ആരംഭിച്ച ദി വിവിയൻ അതിവേഗമാണ് പ്രശസ്തിയിലേക്ക് ഉയർന്നത്. ലില്ലി സാവേജ് ടിവിയിൽ കണ്ടതാണ് ഡ്രാഗിലേക്കുള്ള പ്രചോദനമായത്. 16-ാം വയസ്സിൽ ലിവർപൂളിലേക്ക് താമസം മാറിയ അദ്ദേഹം, മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്തു. അവിടെ വച്ചാണ് ദി വിവിയൻ എന്ന പേര് ലഭിക്കുന്നത്. വിവിയൻ വെസ്റ്റ്വുഡിന്റെ (Vivienne Westwood) വസ്ത്രങ്ങൾ ധരിക്കുന്നതിനോടുള്ള ഇഷ്ടമാണ് പേരിന് പിന്നിൽ.
2019ൽ പോൾസ് ഡ്രാഗ് റേസ് യുകെയുടെ ആദ്യ സീസൺ വിജയിച്ചതോടെയാണ് വിവിയൻ പ്രശസ്തിയുടെ കൊടുമുടിയിലെത്തുന്നത്. തുടർന്ന് ഒട്ടറെ ടിവി ഷോകളിലും സിനിമകളിലും അഭിനയിച്ചു.
ലഹരി ഉപയോഗത്തെക്കുറിച്ചും അത് തന്റെ ജീവനും ആരോഗ്യത്തിനും വരുത്തിയ പ്രശ്നങ്ങളെപ്പറ്റിയും വിവാൻ തുറന്നുപറഞ്ഞിട്ടുണ്ട്.