സാധനം കയ്യിലുണ്ടോ? 'സ്ട്രോങ്ങ് ആണെങ്കിലും സ്മൂത്താണ് മണവാട്ടി': യുകെയിൽ തരംഗമായ നാടൻ ചാരായം ഇനി കൊച്ചിയിലും

Mail This Article
കൊച്ചി ∙ “സാധനം കയ്യിലുണ്ടോ?” വിദേശത്തു നിന്നെത്തിയാല്‍ കൂട്ടുകാരില്‍ നിന്നു വ്യംഗ്യാര്‍ഥത്തില്‍ നേരിടേണ്ടി വരുന്ന ചോദ്യം. ഏതു രാജ്യത്തു നിന്നെത്തിയാലും കൊച്ചി വിമാനത്താവളത്തിലാണ് ഇറങ്ങുന്നതെങ്കില്‍ തിരഞ്ഞെടുക്കാന്‍ ഇനി ഒരു അടിപൊളി ബ്രാന്‍ഡ്. യുകെയില്‍ എങ്ങും ഹിറ്റായ മലയാളികളുടെ ഇഷ്ട വാറ്റ് ചാരായം മണവാട്ടി ഇനി കൊച്ചി ഡ്യൂട്ടി ഫ്രീയില്‍ നിന്നു വാങ്ങാം. വാറ്റു കുടിക്കാന്‍ മോഹിച്ചിട്ടും കണ്ണു പോകുമോ എന്ന പേടികൊണ്ട് ഒഴിവാക്കിയിരുന്നവര്‍ക്കും ഇതൊരു അവസരമാകും.
ലോകത്ത് ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ അറാക്ക് (വാറ്റ് ചാരായം) ആണ് “മണവാട്ടി”. യുകെയില്‍ ഉന്നത സുരക്ഷാമാനദണ്ഡങ്ങളോടെ ഉൽപാദിപ്പിക്കുന്ന തനിനാടൻ വാറ്റാണ് സംഗതി. തനി നാടനാണെങ്കിലും ആദ്യമായാണ് “ഇവള്‍” ജന്മനാട്ടിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. യുകെയിലുള്ള പ്രവാസി ഇന്ത്യക്കാരും തദ്ദേശിയരും ഇതിനകം തന്നെ “മണവാട്ടി”യെ കൈനീട്ടി സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. എന്തായാലും സംഗതി ‘സൊയമ്പൻ’ സാധനമാണെന്ന് ഉപയോഗിച്ച യുകെ മലയാളികളും സാക്ഷ്യപ്പെടുത്തുന്നു.
യുകെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും അടിക്കടിയുള്ള പരിശോധനകളിൽ നിരന്തരം ഗുണനിലവാരം നിലനിർത്തുകയും ചെയ്യുന്നതിനാല്‍ ലോകത്തെ ഏറ്റവും സുരക്ഷിതമായ വാറ്റുകളിൽ ഒന്നാണ് “മണവാട്ടി” എന്നതില്‍ സംശയമില്ല. പൂർണമായും ധാന്യത്തിൽ നിന്നും ഉൽപാദിപ്പിക്കുന്ന ഈ വാറ്റിൽ 44% ആൽക്കഹോൾ ആണുള്ളത്. അത്രയും സ്ട്രോങ്ങ് ആണെങ്കിലും സ്മൂത്താണ് “മണവാട്ടി”. കൃത്രിമ ഗന്ധമോ നിറമോ ചേർക്കാതെ നിർമിക്കുന്ന “മണവാട്ടിയിൽ”, പഞ്ചസാര, കൊഴുപ്പ്, അന്നജം എന്നിവ പൊടിപോലുമില്ല. തീർത്തും നാച്ചുറൽ ആയ മണവും രുചിയുമാണ് മണവാട്ടിയുടേത്.

∙ പേരിന്‍റെ കഥ
പ്രകൃതിദത്ത ഊർജം എന്നർഥമുള്ള “മന”യും കാലാകാലങ്ങളായി കള്ളു പുളിപ്പിക്കാൻ നാടൻവാറ്റുകാർ ഉപയോഗിക്കുന്ന രീതികൾ സൂചിപ്പിക്കുന്ന “വാറ്റി”യും ചേർത്താണ് നിര്‍മാതാക്കള്‍ ഇതിനു “മണവാട്ടി” എന്ന പേരു നല്‍കിയിരിക്കുന്നതത്രെ.
∙ ജോണ്‍ സേവ്യറിന്റെ കഥ
21 വർഷം മുൻപു കൊച്ചി കടവന്ത്രയിൽ നിന്നു യുകെയിലേയേക്കി കുടിയേറിയ ജോൺ സേവ്യറാണ് കേരളത്തിലെ കള്ളിന്റെയും വാറ്റിന്റെയും രുചി വിദേശികൾക്കു പരിചയപ്പെടുത്തിയത്. നോർത്താംപ്ടണിൽ അദ്ദേഹം തുറന്ന നാടൻ കള്ളുഷാപ്പ് വിദേശത്തും നാട്ടിലും ഒരുപോലെ വൈറലായിരുന്നു.
എല്ലാ സീസണിലും മദ്യത്തിനും ബിയറിനും മികച്ച ഡിമാൻഡ് ഉള്ള ഇടമാണ് യുകെ. എന്നിട്ടും ഇന്ത്യൻ ശൈലിയിലുള്ള ഒരു മദ്യബ്രാൻഡ് പോലും അവിടെയില്ലല്ലോ എന്ന തിരിച്ചറിവിൽ നിന്നാണ് ഇങ്ങനെയൊരു ബിസിനസ് ആശയം ഉദിക്കുന്നത്. അങ്ങനെ 2019ൽ അദ്ദേഹം അവിടെ ലണ്ടൻ ബാരൻ ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിക്കുകയും 2023 മുതൽ ഇന്ത്യൻ, കേരളീയ ശൈലികളിൽ നിർമിച്ച മദ്യം വിപണിയിലെത്തിക്കുകയും ചെയ്തുതുടങ്ങി.
വാറ്റ് എന്ന് കേൾക്കുമ്പോൾ “കണ്ണടിച്ചു പോകുമോ” എന്ന ഭയമില്ലാതെ തന്നെ പ്രായപൂർത്തിയായ ആർക്കും ഉത്തരവാദിത്തത്തോടുകൂടി “മണവാട്ടി” നുണയാം. കേരളത്തിൽ വാറ്റിന്റെ നിർമാണത്തിനും ഉപയോഗത്തിനും വിലക്കുണ്ടെങ്കിലും, വിദേശരാജ്യങ്ങളിൽ ഇങ്ങനെ നാടൻ ശൈലിയിൽ വാറ്റിയുണ്ടാക്കുന്ന മദ്യത്തിന് വൻ ഡിമാൻഡ് ആണ്. ശ്രീലങ്കയ്ക്കും ജപ്പാനും ജോർദാനുമൊക്കെ അവരുടെ തനതായ വാറ്റുകൾ ഉണ്ട്.
അതിനെല്ലാം ആഗോളതലത്തിൽ ആവശ്യക്കാരും ഏറെയുണ്ട്. ഉത്തരേന്ത്യയിൽ “ദേശി ദാരു”വായും കേരളത്തിലെ നാട്ടിൻപുറങ്ങളിൽ “വാറ്റ്” ആയും ഇന്ത്യയിലും ഇതൊക്കെ ഉണ്ടങ്കിലും, വാണിജ്യാടിസ്ഥാനത്തിൽ തീർത്തും സുരക്ഷിതമായ ഒരു ഉൽപ്പന്നം പുറത്തിറങ്ങുന്നത് ഇതാദ്യമായാണ്. മായവും വിഷാംശങ്ങളും ഇല്ലാതെ നാടൻ വാറ്റ് നുണയാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് “മണവാട്ടി.”
തനിനാടൻ വാറ്റ് രീതിക്കൊപ്പം യുകെയിലെ അത്യാധുനിക മദ്യനിർമാണ സംവിധാനങ്ങളും കൂടി പ്രയോജനപ്പെടുത്തിയാണ് മണവാട്ടിയുടെ പിറവി. “മണവാട്ടിയുടെ” വേറിട്ട രുചിയും ഗന്ധവും വിദേശികളുടെ മനസ്സ് കീഴടക്കിക്കഴിഞ്ഞു. യുകെയിലുള്ള പ്രവാസി മലയാളികളുടെ മനസ്സിൽ “മണവാട്ടി” എന്നാൽ വെറും ലഹരി മാത്രമല്ല നാടിന്റെ ഗൃഹാതുര ഓർമകളുണർത്തുന്നതുകൂടിയാണ്. കേരളത്തിലും സമൂഹമാധ്യമങ്ങളിൽ “മണവാട്ടി” വലിയ ചർച്ചയാണ്. യുകെയിൽ നിന്ന് വരുന്നവർ നാട്ടിലുള്ള സുഹൃത്തുക്കൾക്ക് വേണ്ടി “മണവാട്ടിയെയും” കൂടെ കൊണ്ടുവരാൻ തുടങ്ങി. എങ്കിലും ഇപ്പോഴും വളരെ ചുരുക്കം ആളുകൾ മാത്രമേ കേരളത്തിൽ “മണവാട്ടി” വാറ്റ് ഇതുവരെ രുചിച്ചിട്ടുള്ളു.
കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ മണവാട്ടി എത്തിയതോടെ ആ സ്ഥിതി മാറിയിട്ടുണ്ട്. നാട്ടിലേക്കു മടങ്ങുന്നവർക്കു ഇനിമുതൽ എയർപോർട്ടിൽ വന്നിറങ്ങി “മണവാട്ടി”യെ കൂടെക്കൂട്ടാം. വിമാനം കയറുന്നതിനു മുൻപ് ഏത് ബ്രാൻഡ് വാങ്ങണമെന്ന ആശയക്കുഴപ്പവും ലഗ്ഗേജിന്റെ ഭാരം കൂടുമോ എന്ന ആശങ്കയും ഒഴിവാക്കുകയും ചെയ്യാം. നികുതി, ഇറക്കുമതിതീരുവ തുടങ്ങിയ നൂലാമാലകളുമില്ലെന്നു ജോണ്‍ സേവ്യര്‍ പറയുന്നു.