അമേരിക്ക-ചൈന താരിഫ് യുദ്ധം: ആഗോള പലിശ നിരക്കുകളിൽ കുറവ് വരാൻ സാധ്യത

Mail This Article
ലണ്ടൻ∙ അമേരിക്കയുടെ താരിഫ് യുദ്ധത്തിന് ചൈനയും യൂറോപ്യൻ യൂണിയനും അതേ നാണയത്തിൽ മറുപടി നൽകിയതോടെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയ്ക്ക് പിന്തുണ നൽകാൻ പല രാജ്യങ്ങൾക്കും പലിശ നിരക്ക് കുറയ്‌ക്കേണ്ടി വരും. ഇത് മോർഗേജ് നിരക്കിൽ ഉൾപ്പെടെ വലിയ ആശ്വാസം നൽകാൻ സാധ്യതയുണ്ട്.
ഇതിനോടകം തന്നെ പല മോർഗേജ് ലെൻഡർമാരും പലിശ നിരക്കിൽ കുറവ് വരുത്തിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്കിൽ കുറവ് വരുത്താനുള്ള സാധ്യതയേറെയാണ്. ഇത് മുൻകൂട്ടി കണ്ടാണ് പല ലെൻഡർമാരും നേരത്തെ തന്നെ ഉപഭോക്താക്കളെ നിലനിർത്താൻ പലിശ നിരക്ക് കുറച്ചത്.
കവൻട്രി ബിൽഡിംങ് സൊസൈറ്റി നാല് ശതമാനത്തിൽ താഴെ രണ്ടു വർഷത്തെ ഫിക്സഡ് മോർഗേജ് ഇന്നലെ മുതൽ നൽകിത്തുടങ്ങി. ന്യൂകാസിൽ ബിൽഡിങ് സൊസൈറ്റി, ക്ലിഡ്സ്ഡെയ്ൽ ബാങ്ക്, ടിഎസ്ബി, മെട്രോ ബാങ്ക്, ബാങ്ക് ഓഫ് അയർലൻഡ് എന്നിവയും സമാനമായ ഓഫറുകളുമായി രംഗത്തുവന്നു കഴിഞ്ഞു.
ഫിനാൻഷ്യൽ കോൺഡക്ട് അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 1.3 മില്യൻ ഫിക്സ്ഡ് മോർഗേജുകളാണ് കാലാവധി കഴിഞ്ഞ് പുതുക്കി നിശ്ചയിക്കേണ്ടത്. ഇവരെ മുന്നിൽ കണ്ടാണ് പലരും ഇപ്പോൾത്തന്നെ പലിശ നിരക്കിൽ കുറവ് വരുത്തിയത്.
ഇന്ത്യയിൽ ഇന്നലെ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു. ആഭ്യന്തര സമ്പദ്‌വ്യവസ്ഥയ്ക്ക് പിന്തുണ നൽകാനാണിത്. സമാനമായ നടപടി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഭാഗത്തുനിന്നും ഉടൻ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഇതോടെ മോർഗേജ് നിരക്ക് കുറയും.
അടി-തിരിച്ചടി, വീണ്ടും അടി എന്ന നിലയിലാണ് അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധം മുറുകുന്നത്. ലോക സമ്പദ്‌വ്യവസ്ഥയുടെ 43 ശതമാനവും ഈ രണ്ട് സാമ്പത്തിക ശക്തികൾ ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇവർ തമ്മിലുള്ള പോര് എല്ലാ രാജ്യങ്ങളെയും ബാധിക്കും.