യുകെ കെയർ വീസ അപേക്ഷകളിൽ 78 ശതമാനം ഇടിവ്

Mail This Article
ലണ്ടൻ ∙ യുകെയിലേക്കുള്ള പ്രധാന (കീ) വീസ റൂട്ടുകളിലെ അപേക്ഷകളിൽ കഴിഞ്ഞ ഒരു വർഷം ഉണ്ടായത് 37 ശതമാനം കുറവ്. 2023ൽ 1.24 മില്യൻ അപേക്ഷകളാണ് ഈ മേഖലയിൽ ഉണ്ടായിരുന്നത്. എന്നാൽ പുതിയ വീസ നിയമങ്ങൾ പ്രാബല്യത്തിലായതോടെ 2024ൽ അപേക്ഷകളുടെ എണ്ണം 772,200 ആയി കുറഞ്ഞു. അപേക്ഷകളിൽ ആദ്യമായാണ് ഇത്രയേറെ കുറവ് ചുരുങ്ങിയ കാലത്തിനുള്ളിൽ അനുഭവപ്പെടുന്നത്.
വിദ്യാർഥി വീസയിലും കെയറർ വീസയിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് അപേക്ഷകരുട എണ്ണം ഇത്രയേറ കുറയാൻ കാരണം, കൺസർവേറ്റീവ് സർക്കാർ വീസ അപേക്ഷകളിൽ ഏർപ്പെടുത്തി പുതിയ നിയന്ത്രണങ്ങൾ കഴിഞ്ഞ ഏപ്രിൽ മുതൽ പ്രാബല്യത്തിലായതോടെയാണ് അപേക്ഷകർ ബ്രിട്ടനെ ഉപേക്ഷിച്ച് കൂടുതലായും മറ്റ് വിദേശരാജ്യങ്ങളെ ആശ്രയിച്ചു തുടങ്ങിയത്.
പോസ്റ്റ് സ്റ്റഡി വീസയും ഫാമിലി വീസയും പോസ്റ്റ് ഗ്രാജ്വേറ്റ് റിസർച്ച് കോഴ്സുകൾക്ക് മാത്രമായി ചുരുക്കിയതോടെ വിദ്യാർഥികളുടെ അപേക്ഷകൾ പൊടുന്നനെ കുറഞ്ഞു. ഇതിനു പുറമേ, സ്കിൽഡ് വർക്കർമാരുടെ വീസയ്ക്കുള്ള കുറഞ്ഞ ശമ്പളപരിധി 38,700 പൗണ്ടായി ഉയർത്തിയത് കെയറർ വീസകൾക്കും മറ്റ് കീ വിസ റൂട്ടുകൾക്കും വിനയായി.
ഏറ്റവും കൂടുതൽ കുറവുണ്ടായത് ഹെൽത്ത് ആൻഡ് കെയർ വർക്കർ വിസയിലാണ്. 2023-24ൽ 359,300 അപേക്ഷകളാണ് ഈ കാറ്റഗറിയിൽ സമർപ്പിക്കപ്പെട്ടത്. എന്നാലിത് 2024-25ൽ കേവലം 80,700 ആയി കുറഞ്ഞു. 78 ശതമാനത്തിന്റെ കുറവ്. വിദ്യാർഥി വീസയിലെത്തിയവരുടെ ഫാമിലി വീസ അപേക്ഷകളും 83 ശതമാനം കുറഞ്ഞു.