'കല്ലറയിലേക്ക് പൂക്കൾ വാങ്ങണം': മരിച്ചുപോയ അമ്മയുടെ പെൻഷൻ മൂന്ന് വർഷം കൈപ്പറ്റിയ മകൾ പിടിയിൽ

Mail This Article
'അമ്മ മരിച്ചുപോയി എന്ന് അംഗീകരിക്കാൻ കഴിഞ്ഞില്ല. അമ്മയുടെ ഓർമ നിലനിർത്താൻ മരിച്ചുപോയ അമ്മയുടെ പെൻഷൻ മൂന്ന് വർഷം വാങ്ങി'. വിചിത്രമായ തട്ടിപ്പ് നടത്തിയ ഐറിഷ് സ്ത്രീ പിടിയിൽ.
അയർലൻഡ് സ്വദേശിയായ കാതറിൻ ബൈർൺ എന്ന സ്ത്രീയാണ് വിചിത്രമായ തട്ടിപ്പിന് പിന്നിൽ. മരിച്ചുപോയ അമ്മയുടെ പെൻഷൻ മൂന്ന് വർഷത്തോളമാണ് ഇവർ വാങ്ങിയത്. മീത്ത് കൗണ്ടിയിലെ ബെറ്റിസ് ടൗണിലുള്ള മക്‌ഡൊണാഗ് പാർക്കിലെ കാതറിൻ ബൈർൺ (56) 2019ൽ മരിച്ച അമ്മയുടെ മരണം റജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്ന് മൂന്ന് വർഷത്തോളമാണ് ഇവർ അമ്മയുടെ പേരിലുള്ള വിധവാ പെൻഷനും അലവൻസുകളും വാങ്ങിയത്.
അധികൃതർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്ത് വന്നത്. തുടർന്ന് ഇവർക്കെതിരെ ഡണ്ടാൽക്ക് സർക്യൂട്ട് കോടതിയിൽ കേസ് ഫയൽ ചെയ്തു. ഡ്രോഗെഡ്സിലെ വെസ്റ്റ് സ്ട്രീറ്റ് പോസ്റ്റ് ഓഫിസ് വഴിയാണ് താൻ പണം സ്വീകരിച്ചതെന്ന് കാതറിൻ പറഞ്ഞു.
പെൻഷൻ പണം ഉപയോഗിച്ച് താൻ അമ്മയുടെ മൃതദേഹം അടക്കം ചെയ്തിരിക്കുന്ന കല്ലറയിലേക്ക് പൂക്കൾ വാങ്ങുകയാണ് ചെയ്തതെന്ന് കാതറിൻ വാദിച്ചു. അമ്മ മരിച്ചുപോയി എന്ന് അംഗീകരിക്കാൻ കഴിഞ്ഞില്ല. അമ്മയുടെ ഓർമ നിലനിർത്താൻ ആണ് താൻ ഇത് ചെയ്തതെന്നും ഇവർ കൂട്ടിച്ചേർത്തു. അതേസമയം മൂന്ന് വർഷം മരണം റജിസ്റ്റർ ചെയ്യാതെ പണം തട്ടിയെതുത്തതിന് കാതറിന് രണ്ട് വർഷം തടവ് വിധിച്ച് കോടതി. പണം തിരിച്ച് നൽകണമെന്നും വ്യവസ്ഥയുണ്ട്.