സെന്റ് മേരി മേജർ ബസിലിക്ക: ഫ്രാൻസിസ് മാർപാപ്പയുടെ ആത്മീയ ജീവിതത്തിലെ നാഴികക്കല്ല്

Mail This Article
വത്തിക്കാൻ സിറ്റി∙ ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം സംസ്കരിക്കപ്പെടുന്ന റോമിലെ സെന്റ് മേരി മേജർ ബസിലിക്ക (ബസിലിക്ക ദി സാന്താ മരിയ മജോറെ) അദ്ദേഹത്തിന്റെ ആത്മീയ ജീവിതത്തിൽ അവിഭാജ്യമായ ഒരിടമായിരുന്നു. സുപ്രധാനമായ എല്ലാ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപും, അഞ്ചാം നൂറ്റാണ്ടിൽ നിർമിച്ച ഈ ബസിലിക്കയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രത്തിനു മുന്നിൽ പ്രാർഥിക്കുന്നത് അദ്ദേഹം അവസാന നിമിഷം വരെയും തുടർന്നു.
മാർപാപ്പയായി സേവനമനുഷ്ഠിച്ച 12 വർഷത്തിനിടയിൽ നൂറിലധികം തവണ ഫ്രാൻസിസ് മാർപാപ്പ സെന്റ് മേരി മേജർ ബസിലിക്ക സന്ദർശിച്ചിട്ടുണ്ട്. 2013 മാർച്ച് 13ന് മാർപാപ്പയായി സ്ഥാനാരോഹണം ചെയ്തതിന്റെ തൊട്ടടുത്ത ദിവസം നന്ദി അറിയിക്കാനായി അദ്ദേഹം ഈ ബസിലിക്കയിൽ എത്തിയിരുന്നു.
വിദേശ രാജ്യങ്ങളിലേക്കുള്ള ഓരോ യാത്രകൾക്ക് മുൻപും ശേഷവും മാർപാപ്പ ബസിലിക്ക സന്ദർശിച്ച്, ക്രിസ്തുശിഷ്യനായ വിശുദ്ധ ലൂക്കോസ് സുവിശേഷകൻ വരച്ചതെന്ന് വിശ്വസിക്കപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രത്തിനു മുന്നിൽ പ്രാർഥിക്കുമായിരുന്നു. മാർച്ച് മാസത്തിൽ 38 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം മടങ്ങിയെത്തിയപ്പോഴും അദ്ദേഹം ഇവിടെയെത്തി പ്രാർത്ഥിച്ചിരുന്നു. ഫ്രാൻസിസ് മാർപാപ്പ അവസാനമായി സാന്താ മരിയ മജോറെ ബസിലിക്ക സന്ദർശിച്ചത് മരണത്തിന് എട്ട് ദിവസം മുൻപ് ഓശാന ഞായറാഴ്ചയായിരുന്നു.
12-ാം നൂറ്റാണ്ടിനും 17-ാം നൂറ്റാണ്ടിനുമിടയിൽ സാന്താ മരിയ മജോറെ ബസിലിക്കയിൽ ഏഴ് മാർപാപ്പമാരെ അടക്കം ചെയ്തിട്ടുണ്ട്. 1669-ൽ ക്ലെമെന്റ് ഒൻപതാമനെയാണ് ഇവിടെ അവസാനമായി സംസ്കരിച്ചത്. കന്യകാമറിയത്തിന് സമർപ്പിക്കപ്പെട്ടിട്ടുള്ള സാന്താ മരിയ മജോറെ, റോമിലെ ഏറ്റവും വലിയ മരിയൻ പള്ളിയും പാശ്ചാത്യ ലോകത്തിലെ ആദ്യത്തെ മരിയൻ തീർഥാടന കേന്ദ്രവുമാണ്. 2025ലെ കത്തോലിക്കാ സഭയുടെ ജൂബിലി വർഷത്തിൽ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച വിശുദ്ധ വാതിലുകളിൽ ഒന്ന് സാന്താ മരിയ മജോറെ ബസിലിക്കയിലേതായിരുന്നു.