നഗരത്തിന് ഉൽസവലഹരി പകർന്ന് ലണ്ടൻ മാരത്തോൺ; 56,000 ഓട്ടക്കാരെ പ്രോൽസാഹിപ്പിക്കാനെത്തിയത് ലക്ഷങ്ങൾ

Mail This Article
ലണ്ടൻ ∙ ലണ്ടൻ നഗരത്തിന് ഉൽസവമായി മാരത്തോൺ. വിശ്വപ്രസിദ്ധമായ ലണ്ടൻ മാരത്തോണിന്റെ നാൽപത്തഞ്ചാം എഡിഷനിൽ പുതിയ റെക്കോർഡോടെ കെനിയയുടെ സെബാസ്റ്റ്യൻ സാവേ പുരുഷ വിഭാഗത്തിലും ഇത്യോപ്യയുടെ ടിഗസ്റ്റ് അസഫേ വനിതാ വിഭാഗത്തിലും ജേതാക്കളായി.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 56,000 പേർ മാരത്തോണിൽ പങ്കെടുത്തു. ഓരോ വർഷവും നിരവധി റെക്കോർഡുകൾ തിരുത്തിക്കുറിക്കുന്ന ഈ മാരത്തോണിൽ ന്യൂയോർക്ക് മാരത്തോണിലും പാരിസ് മാരത്തോണിലും സൃഷ്ടിക്കപ്പെട്ട നിരവധി റെക്കോർഡുകൾ പഴങ്കഥയായി.
രാവിലെ ഗ്രീനിച്ച് പാർക്കിൽ നിന്നും ആരംഭിച്ച് ബക്കിങ്ങാം പാലസ് വഴി 26.2 മൈൽ താണ്ടി ലണ്ടൻ മാളിനു മുന്നിലാണ് ഓട്ടം ഫിനിഷ് ചെയ്തത്. ടവർ ബ്രിഡ്ജ്, കാനറി വാർഫ്, ബിഗ്ബെൻ വഴിയാണ് മാരത്തോൺ കടന്നുപോയത്. റോഡിന്റെ ഇരു വശങ്ങളിലുമായി ലക്ഷങ്ങൾ മാരത്തോൺ നേരിൽ കാണാൻ തടിച്ചുകൂടി. കാലാവസ്ഥ കൂടി അനുകൂലമായതോടെ മാരത്തണിനെ ലണ്ടൻ നിവാസികൾ ആഘോഷമാക്കി മാറ്റി.


വിജയികൾക്ക് 41,000 പൗണ്ടാണ് സമ്മാനത്തുക. ഇതിനു പുറമേ രണ്ടു മണിക്കൂർ രണ്ടു മിനിറ്റിൽ ഓട്ടം പൂർത്തിയാക്കിയ പുരുഷന്മാർക്കും രണ്ടു മണിക്കൂർ 15 മിനിറ്റിൽ താഴെ ഓടിയെത്തിയ വനിതകൾക്കും 112,000 പൗണ്ട് ബോണസ് വീതിച്ചു നൽകി. മുൻ ക്രിക്കറ്റ് താരങ്ങളായ ആൻഡ്രൂ സ്ടോസ്, അലിസ്റ്റർ കുക്ക്, കൊമേഡിയൻ രമേഷ് രംഗനാഥൻ, മുൻ ഫുട്ബോൾ താരങ്ങളായ ജാക്ക് വിൽഷെയർ, ജോൺ ടെറി, ലിയോനാഡോ ബൊനൂച്ചി തുടങ്ങിയ സെലിബ്രിറ്റികളും ഇക്കുറി മാരത്തണിൽ പങ്കെടുത്തു.
840,318 അപേക്ഷകരാണ് ഇക്കുറി ഓട്ടത്തിനായി റജിസ്റ്റർ ചെയ്തത്. ഇവരിൽ നിന്നും നറുക്കെടുത്താണ് 56,000 പേരെ കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ഏകദിന ഫണ്ട് റെയ്സിങ് ഇവന്റായ ലണ്ടൻ മാരത്തോൺ ഇതിനോടകം 1.3 ബില്യൻ പൗണ്ടാണ് വിവിധ ചാരിറ്റികൾക്കായി സമാഹരിച്ചിട്ടുള്ളത്. ഇത്തവണ ഓടുന്ന 103 ഓട്ടക്കാർ 87 പുതിയ ഗിന്നസ് റെക്കോർഡുകളാണ് സൃഷ്ടിച്ചത്.