ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ ലിയോ പതിനാലാമൻ ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയൻ. കർദിനാൾമാരുടെ കോൺക്ലേവിന്റെ രണ്ടാം ദിനത്തിലെ മൂന്നാംവട്ട വോട്ടെടുപ്പിലാണ് 267–ാം മാർപാപ്പയായി കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്ത് (69) തിരഞ്ഞെടുക്കപ്പെട്ടത്.

യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയാണ്. കോൺക്ലേവിൽ തീരുമാനമായെന്നതിന്റെ വിളംബരമായി ഇന്ത്യൻ സമയം രാത്രി 9.38നു സിസ്റ്റീൻ ചാപ്പലിന്റെ ചിമ്മിനിയിൽനിന്നു വെളുത്തപുക ഉയർന്നു; സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മണികൾ മുഴങ്ങി. 10.58ന് പുതിയ മാർപാപ്പ ബസിലിക്കയുടെ മട്ടുപ്പാവിലെത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു.

ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിച്ച അദ്ദേഹം ‘സമാധാനം നമ്മോടു കൂടെ’ എന്ന വാചകത്തോടെ ആശീർവദിച്ചു. ചത്വരത്തിലും സമീപത്തെ വഴിയിലുമായി തടിച്ചുകൂടിയ വിശ്വാസിസമൂഹം കരഘോഷമുയർത്തി, ആർത്തുവിളിച്ചു: വീവാ ഇൽ പാപ്പാ.

133 കർദിനാൾമാർ വോട്ടു ചെയ്ത കോൺക്ലേവിൽ പുതിയ പാപ്പായ്ക്ക് തിരഞ്ഞെടുക്കപ്പെടാൻ 89 വോട്ടാണ് മൂന്നിൽരണ്ടു ഭൂരിപക്ഷമായി വേണ്ടിയിരുന്നത്. ലഭിച്ച വോട്ടെത്ര, മറ്റ് കർദിനാൾമാർക്കു ലഭിച്ച വോട്ടെത്ര എന്നീ വിവരങ്ങൾ തൽക്കാലത്തേക്കെങ്കിലും രഹസ്യമായിരിക്കും.

ആദ്യ ദിവസം ഒരു റൗണ്ട്, തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 2, ഉച്ചതിരിഞ്ഞു 2 എന്നിങ്ങനെ മൊത്തം 4 വോട്ടെടുപ്പാണു നടന്നത്. 2013 ൽ ഫ്രാൻസിസ് പാപ്പയും 2005 ൽ ബനഡിക്ട് പതിനാറാമൻ പാപ്പയും രണ്ടാം ദിവസംതന്നെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫ്രാൻ‍സിസ് പാപ്പ രണ്ടാം ദിവസത്തെ അവസാന റൗണ്ടിലും ബനഡിക്ട് പാപ്പ മൂന്നാം റൗണ്ടിലുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്നലെ രാവിലെ 2 തവണ വോട്ടെടുപ്പു നടന്നെങ്കിലും ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞു മൂന്നരയോടെ 2 വോട്ടെടുപ്പിന്റെയും ഫലം വ്യക്തമാക്കുന്ന കറുത്ത പുക സിസ്റ്റീൻ ചാപ്പലിനു മുകളിലെ ചിമ്മിനിയിലൂടെ പുറത്തുവന്നു. തുടർന്നാണ് ഉച്ചതിരിഞ്ഞുള്ള വോട്ടെടുപ്പിലേക്കു നീങ്ങിയത്. അത് ഇന്ത്യൻ സമയം രാത്രി 8നു തുടങ്ങി. ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ വെളുത്ത പുക ഉയർന്നതോടെ സിസ്റ്റീൻ ചാപ്പലിൽ നിന്ന് ആ സന്തോഷവാർത്ത പുറത്തുവന്നു; ലിയോ പതിനാലാമൻ പാപ്പ സഭാതലവൻ.

English Summary:

Cardinal Robert Prevost named Pope Leo XIV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com