ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ പുതിയ മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടതായി വെളുത്ത പുകയിലൂടെ ലോകമറിഞ്ഞ് ഒരു മണിക്കൂർ കഴി‍ഞ്ഞ് കർദിനാൾ പ്രോട്ടോഡീക്കൻ ഡൊമിനിക് മംബെർട്ടി സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മധ്യ ബാൽക്കണിയിലെത്തി പറഞ്ഞു: ‘വളരെ ആനന്ദത്തോടെ ഞാൻ പ്രഖ്യാപിക്കുന്നു – നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു; ലിയോ 14ാമൻ എന്ന പേര് സ്വീകരിച്ചിരിക്കുന്നു’.

നിമിഷങ്ങൾക്കുശേഷം, സൗമ്യമായി പുഞ്ചിരിച്ചു ലിയോ പതിനാലാമൻ മാർപാപ്പ ബാൽക്കണിയിലെത്തി. താൻ 140 കോടി കത്തോലിക്കരുടെ ഇടയനായിരിക്കുന്നു എന്ന ബോധ്യത്തിലേക്കു വരാൻ തനിക്കുതന്നെ സമയമെടുക്കുന്നു എന്ന ഭാവം നൽകി; സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ജനത്തെയാകമാനം കണ്ണുകളിലേക്കു നിറച്ചു. കൈകൾ പല തവണ വീശി. ശേഷം പാപ്പയുടെ ആദ്യവാക്കുകൾ: എല്ലാവർക്കും സമാധാനം. സമാധാനം തിരികെയാശംസിച്ചും, കരഘോഷത്തോടെയും ജനം ആ വാക്കുകളെ സ്വീകരിച്ചു.

നമുക്കൊപ്പം സഞ്ചരിക്കുന്ന ക്രിസ്തുവിന്റെ പാത സ്വീകരിച്ച് എല്ലാവരെയും സഹായിക്കുകയെന്നു പറഞ്ഞ പാപ്പ, ഫ്രാൻസിസ് പാപ്പയുടെ സാന്നിധ്യം ഇവിടെയുണ്ടെന്നും പറഞ്ഞു. തന്നെ 2023 സെപ്റ്റംബറിൽ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തിയ ഫ്രാൻസിസ് പാപ്പയെ പലതവണ പരാമർശിച്ച ലിയോ പാപ്പ, സഭയുടെ മിഷണറി സ്വഭാവത്തെയും സാമൂഹിക നീതിയെയും സംഭാഷണങ്ങളിലൂടെ പണിയേണ്ട പാലങ്ങളെയും കുറിച്ചു പറഞ്ഞു.

ലോകത്ത് ഒരേ രാജ്യത്തിന്റേതായ രണ്ട് അധികാര കേന്ദ്രങ്ങൾ പാടില്ലെന്നു വത്തിക്കാൻ കരുതുന്നതിനാൽ യുഎസിൽ നിന്നൊരു പാപ്പ എന്നത് അസാധ്യമെന്നു കരുതിയിരുന്നവരുടെ പ്രവചനങ്ങൾ തെറ്റിച്ചാണ് കർദിനാൾ റോബർട്ട് പ്രെവോസ്ത് തിരഞ്ഞെടുക്കപ്പെട്ടത്.

കർദിനാൾ പ്രെവോസ്തിനു സാധ്യത കൽപിച്ചവർ അദ്ദേഹത്തിന്റെ ഇരട്ട പൗരത്വവും (യുഎസ്, പെറു), മിഷനറി പ്രവർത്തനവും ബിഷപ്പുമാരെ സംബന്ധിച്ച വത്തിക്കാൻ വകുപ്പിന്റെ ചുമതലക്കാരനെന്നതിൽ വോട്ടർമാർക്കുള്ള പരിചയവും എടുത്തു പറഞ്ഞിരുന്നു.

English Summary:

Leo XIV elected as first American pope

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com