മാർപാപ്പ പദവിയിലെത്തും മുൻപേ കേരളത്തിലുമെത്തി ലിയോ പതിനാലാമൻ

Mail This Article
ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയൻ. യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പ. ലിയോ പതിനാലാമൻ മാർപാപ്പ മുൻപ് ഇന്ത്യ സന്ദർശിച്ചിരുന്നു. ഒന്നല്ല, രണ്ട് തവണ. വിശുദ്ധ അഗസ്തീനോസിന്റെ ജീവിതത്തിൽ ആകർഷിക്കപ്പെട്ട അദ്ദേഹം ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയതിന് പിന്നാലെ സെന്റ് അഗസ്റ്റിൻ ഓർഡറിൽ ചേർന്നിരുന്നു.
സെന്റ് അഗസ്റ്റിൻ ജനറൽ ആയിരുന്ന കാലത്താണ് ലിയോ പതിനാലാമൻ മാർപാപ്പ ഇന്ത്യയിൽ സന്ദർശനം നടത്തുന്നത്. അതും കേരളത്തിൽ. ഒരാഴ്ചയിലധികം നീണ്ട 2004 ലെ സന്ദർശനത്തിൽ എറണാകുളം ആലുവയിലെ മരിയാപുരം, (വരാപ്പുഴ അതിരൂപത), ഇടക്കൊച്ചി (കൊച്ചി രൂപത) എന്നിവിടങ്ങളിലെ അഗസ്തീനിയൻ ഭവനങ്ങളിൽ താമസിച്ചു.
മരിയാപുരത്തെ മേരി ക്വീൻ ഓഫ് ഹെൽപ് ഓഫ് ക്രിസ്റ്റ്യൻസ് പാരിഷിലും ഇടക്കൊച്ചിയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലും കുർബാന അർപ്പിച്ചിരുന്നു. തുടർന്ന് ഏപ്രിൽ 22-ന്, കലൂരിലെ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ദേവാലയത്തിൽ അന്നത്തെ വരാപ്പുഴ അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന കാലം ചെയ്ത ഡാനിയേൽ അച്ചാരുപറമ്പിലിനൊപ്പം ആറ് ഡീക്കന്മാരുടെ പൗരോഹിത്യ ശുശ്രൂഷയിൽ കുർബാന അർപ്പിച്ചു.
പിന്നീട് 2006 ഒക്ടോബറിൽ, ആലുവയിൽ നടന്ന സെന്റ് അഗസ്തീന്റെ ഓർഡർ ഓഫ് ദി ഏഷ്യ-പസഫിക് മീറ്റിങ്ങിൽ പങ്കെടുക്കാൻ മരിയാപുരത്തുള്ള അഗസ്തീനിയൻ ഭവനത്തിലേക്കെത്തി. ഇതായിരുന്നു അദ്ദേഹത്തിന്റെ രണ്ടാം സന്ദർശനം. ഈ യാത്രയ്ക്കിടെ, തമിഴ്‌നാട്ടിലെ കോയമ്പത്തൂർ രൂപതയുടെ കീഴിൽ അഗസ്തീനിയൻ പിതാക്കന്മാർ നടത്തുന്ന പൊള്ളാച്ചിയിലെ ഷെൻബാഗം സ്‌കൂളിലും ഹ്രസ്വ സന്ദർശനം നടത്തിയിരുന്നു.