ADVERTISEMENT

ലണ്ടൻ ∙ പ്രശസ്ത സംരംഭകനും, വിദ്യാഭ്യാസ-ആരോഗ്യ-ജീവകാരുണ്യ മേഖലകളിലെ കർമ്മ നിരതനുമായ മലയാളി ഡോ. ജീഷ് ജോർജ്ജിന് (ഡോ. കിരൺ), ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ പാർലമെന്റ്, ഹൗസ് ഓഫ് ലോർഡ്‌സിൽ നടന്ന ഇന്റർനാഷനൽ സമ്മിറ്റ് ആൻഡ് അവാർഡ്‌സ് ഉച്ചകോടിയിൽ അംഗീകാരം.

ആഗോള രാഷ്ട്രീയ, ബിസിനസ്, ശാസ്ത്ര, വിദ്യാഭ്യാസ, ജീവ കാരുണ്യ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ ഒത്തുകൂടിയ ഉച്ചകോടിയിൽ, ഗ്ലോബൽ ലീഡർഷിപ്, നവീന കണ്ടുപിടിത്തങ്ങൾ, സാമ്പത്തിക സഹകരണത്വം എന്നിവയെ കുറിച്ച് ഗഹനമായ ചർച്ചകൾ നടത്തുകയും, വിവിധ മേഖലകളിൽ സംഭാവനകൾ നൽകിയ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുകയും ചെയ്യുന്ന ചടങ്ങിലാണ് ഡോ. ജീഷ് ജോർജ്ജിന് അവാർഡ് ലഭിച്ചത്.

ബ്രിട്ടിഷ് പാർലിമെന്റ് ഹൗസ് ഓഫ് ലോർഡ്‌സിൽ രണ്ടു പതിറ്റാണ്ടോളമായി മെംബറായി തുടരുന്ന ദി ബാരോനെസ്സ്‌, സാൻഡി വർമ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മിറ്റിൽ, ആഗോളതലത്തിൽ പ്രശസ്തവും, യുകെയിലെ പ്രമുഖ കമ്പനിയുമായ യുകെ, എംഎസ്ജി ആതിഥേയത്വം വഹിച്ചു. ഉച്ച കോടിയിൽ പങ്കെടുത്തവർക്ക്  നെറ്റ്‌വർക്കിങ്ങും, അറിവും നേടാൻ അവസരം ലഭിക്കുന്ന തരത്തിലായിരുന്നു പ്രോഗ്രാം ക്രമീകരിച്ചിരുന്നത്. യുകെ, എംഎസ്ജി സംഘടിപ്പിച്ച 54-ാമത് രാജ്യാന്തര ഉച്ചകോടിയിൽ വച്ചാണ് അംഗീകാരം  ഡോ. ജീഷ് ജോർജ്ജിന് സമ്മാനിച്ചത്.

ഒമന്യേ റോയൽ കിങ്ഡം ഓഫ് ഘാനയുടെ 'ഹെർ റോയൽ മജെസ്റ്റി ക്വീൻ വിക്കിലീക്സ്റ്റർ' ആണ് ഈ രാജ്യാന്തര അവാർഡ് വിതരണം ചെയ്തത്. സീഷെൽസിന്റെ മുൻ ടൂറിസം മന്ത്രിയും, ലാലിയൻസ് നൂവോ സെസലിന്റെ നിലവിലെ പ്രസിഡന്റ് സ്ഥാനാർഥിയുമായ, അലൈൻ സെന്റ് ആഞ്ചെ, എം പി ബാരി ഗാർഡിനർ, എം പി മാർഷ കോർഡോവ, ലോർഡ് മൈക്കിൾ ഡേവിഡ് കാട്സ്, നിരവധി എം പി മാർ, അബ്ദുള്ള ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും, സംരംഭകനും, ജീവകാരുണ്യ പ്രവർത്തകനുമായ ദുബായിൽ നിന്നുമുള്ള ഡോ. അബ്ദുള്ള, മുൻ ലണ്ടൻ മേയർമാർ, കൗൺസിലർ ലൂബ്‌ന അർഷാദ്, ഇന്ത്യയിൽ നിന്നുള്ള പ്രശസ്ത ഹിന്ദി സിനിമ താരവും, പിന്നണി ഗായികയും, ടിവി അവതാരകയുമായ രാജേശ്വരി അടക്കം നിരവധി പ്രമുഖർ അവാർഡുദാന ചടങ്ങിൽ സന്നിഹിതരായിരുന്നു.  

ഡോ. കിരണിന്‌, സാമൂഹിക സേവനരംഗത്തെ ദീർഘകാല സമർപ്പണത്തിനും, വിദ്യാഭ്യാസ-ആരോഗ്യപരിപാലന രംഗങ്ങളിലെ നേട്ടങ്ങൾ, പാവപ്പെട്ടവർക്കായുള്ള സേവനങ്ങൾ, ധാർമ്മിക നേതൃത്വം, ഫുഡ് ബാങ്ക്, രക്ത ദാനം, വസ്ത്രദാനം തുടങ്ങി വിവിധ മേഖലകളിൽ കാഴ്ചവച്ച കാരുണ്യ പദ്ധതികൾക്കും, മികവിനും, നിസ്തുലമായ സേവനങ്ങൾക്കും ഉള്ള അംഗീകാരമായിട്ടാണ് 'എക്സലൻസ് ഇൻ സോഷ്യൽ സർവീസ്, 'ഇന്റർനാഷനൽ ബുക്ക് ഓഫ് അച്ചീവേർസ് അവാർഡ്' സമ്മാനിക്കപ്പെട്ടത്.

ദന്തചികിത്സയിൽ ബിരുദാനന്തര ബിരുദം നേടിയ ഡോ. കിരൺ നഴ്സിങ്ങിൽ പിഎച്ച്ഡിക്ക് തയാറെടുക്കുന്നു. നഴ്‌സിങ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റിലെ മികവിനുള്ള 'ഏഷ്യൻ എജ്യുക്കേഷൻ അവാർഡ്' (ബാങ്കോക്ക്), രവിവർമ്മ കലാ സാഹിത്യ സംസ്‌കൃതി ഫൗണ്ടേഷൻ നടത്തിയ 'രാജ്യോത്സവ പുരസ്‌കാരം', ഗുരുഗ്രാമിൽ നടന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് തലത്തിൽ മികവിനുള്ള 'ഇന്റർനാഷനൽ എമിനൻസ് അവാർഡ്', ശ്രീലങ്കയിലെ കൊളംബോയിൽ നടന്ന സാമൂഹിക സേവനത്തിനുള്ള 'ഗ്ലോബൽ ഐക്കൺ അവാർഡ്' തുടങ്ങിയ നിരവധി ബഹുമതികളും ആദരവുകളും അവാർഡുകളും ഡോ. കിരണിനെ ലഭിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിൽ ലണ്ടനിൽ നിന്നും ലഭിച്ച  ഈ അന്തർദേശീയ അംഗീകാരം അദ്ദേഹത്തിന്റെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽക്കൂടി ചാർത്തുകയായി.

എറണാകുളം ജില്ലയിൽ പുത്തൻവേലിക്കര പഞ്ചായത്തിൽ മാളവനയിൽ ജനിച്ച കിരൺ, വാഴപ്പള്ളി കെ പി ജോർജ്ജ്,  മേരി ജോർജ്ജ് ദമ്പതികളുടെ മകനാണ് കിരൺ. ഭാര്യ ഡോ. ഹണി കിരൺ. ഏക മകൻ അവിൻ (12) എട്ടാം ക്ലാസ് വിദ്യാർഥിയാണ്.

ഗുൽബർഗ സെന്റ് മേരീസ് പള്ളിയോടനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്ന  ഫുഡ് ബാങ്കിൽ  24x7 നേരം ദരിദ്രരും ഭിക്ഷാടകരും അശരണരുമായവർക്ക്‌ സൗജന്യ ഭക്ഷണ വിതരണം ദീർഘകാലമായി ചെയ്തു വരുന്നുണ്ട്. 34 രക്തദാന ക്യാംപുകൾ നടത്തുകയും 40 തവണ രക്തം ദാനം ചെയ്യുകയും ചെയ്തിട്ടുള്ള ഡോ. കിരൺ, എല്ലാ വർഷവും 5 പാവപ്പെട്ട വിദ്യാർഥികൾക്ക് നഴ്സിങ്, പാരാ മെഡിക്കൽ  വിഭാഗങ്ങളിലായി സൗജന്യ വിദ്യാഭ്യാസവും നൽകുന്നു. 

ഗുൽബർഗയിൽ പ്രവർത്തിക്കുന്ന 'ഡിവൈൻ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ' സ്ഥാപകനും, ഡയറക്ടറുമാണ് ഡോ.കിരൺ. സാധാരണക്കാർക്കും ദരിദ്രർക്കും പരിഗണനാപൂർവം ചികിൽസാസൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ആശുപത്രിയുടെ മുഖ്യ ലക്ഷ്യം. 2002 മുതൽ കല്യാൺ കർണാടക മേഖലയിലുടനീളം നഴ്‌സിങ്, പാരാ മെഡിക്കൽ, ആരോഗ്യശാസ്ത്രം എന്നിവയിൽ വിദ്യാഭ്യാസം നൽകുന്ന പല സ്ഥാപനങ്ങളുടെയും ചെയർമാനുമാണ് ഡോ.കിരൺ.

വിവിധ മേഖലകളിൽ ജനങ്ങൾക്ക് ആരോഗ്യ വിഷയങ്ങളിൽ അവബോധം നൽകുന്നതിനായി നിരവധി കോൺഫറൻസുകളും വർക്‌‌ഷോപ്പുകളും, സെമിനാറുകളും സംഘടിപ്പിക്കാൻ ഡോക്ടർ ഇതിനിടെ സമയം കണ്ടെത്താറുണ്ട്. കല്യാൺ കർണാടക നഴ്‌സിങ് മാനേജ്‌മെന്റ് അസോസിയേഷൻ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു വരുന്നു.

English Summary:

Malayali doctor honored in British Parliament's House of Lords - Dr. Jeesh George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com