ലിയോ പതിനാലാമൻ വന്നിരുന്നു; ബിഷപ് റോബർട്ട് ആയി, താമരശ്ശേരി ചുരം കയറി വയനാട്ടിൽ

Mail This Article
മാനന്തവാടി ∙ ചരിത്രത്തിൽ ഇന്നുവരെ ഒരു മാർപാപ്പയും വയനാട് സന്ദർശിച്ചിട്ടില്ല. എന്നാൽ ഇപ്പോഴത്തെ മാർപാപ്പ ലിയോ പതിനാലാമൻ ബിഷപ്പായിരിക്കുമ്പോൾ തങ്ങളുടെ ഇടവകയിൽ സന്ദർശനം നടത്തുകയും ഒരു ദിവസം താമസിക്കുകയും ചെയ്ത സന്തോഷത്തിലാണ് തലപ്പുഴ ചുങ്കത്തെ സെന്റ് തോമസ് പള്ളിയിലെ വിശ്വാസികൾ.
തവിഞ്ഞാൽ പഞ്ചായത്തിലെ ഈ കൊച്ചുദേവാലയത്തിനു ലഭിച്ച വലിയ ഭാഗ്യമാണിതെന്ന് വികാരി ഫാ. ആന്റണി മഠത്തിപറമ്പിൽ പറഞ്ഞു.
അഗസ്റ്റീനിയൻ സന്യാസ സഭയുടെ തലവനായിരുന്ന വേളയിൽ ബിഷപ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്ത് സഭയുടെ കീഴിലെ എല്ലാ കേന്ദ്രങ്ങളും സന്ദർശിക്കുന്നതതിന്റെ ഭാഗമായാണ് 2004 ഒക്ടോബർ 6ന് താമരശ്ശേരി ചുരം കയറി വയനാട്ടിൽ എത്തിയത്.
തലപ്പുഴയിലേക്കുള്ള യാത്രയ്ക്കിടയിൽ ജില്ലയിലെ ആദ്യ ദേവലയങ്ങളിലൊന്നായ മാനന്തവാടി അമലോത്ഭവ മാതാ തീർഥാടന കേന്ദ്രത്തിലും ബിഷപ് സന്ദർശനം നടത്തിയതായി വികാരി ഫാ. വില്യം രാജൻ പറഞ്ഞു. ഏവരോടും സ്നേഹത്തോടും കരുതലോടും കൂടിയാണ് ഇടപെട്ടതെന്ന് അന്ന് തലപ്പുഴ പള്ളിയുടെ വികാരിയായിരുന്ന ഫാ. ജയിംസ് മുല്ലശ്ശേരി പറഞ്ഞു.