ADVERTISEMENT

ദുബായ് ∙ പ്രവാസി ബിസിനസുകാരനും ചലച്ചിത്ര സംവിധായകനുമായ സോഹൻ റോയ് നിർമിച്ച മലയാള ചിത്രം ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ ഇറ്റലിയില്‍ നടന്ന ഡയമണ്ട് ചലച്ചിത്രമേളയിൽ മികച്ച നറേറ്റീവ് ഫീച്ചര്‍ പുരസ്‌കാരം ലഭിച്ചു. കേരളത്തിന്റെ തനതു ആയുർവേദ ചികിത്സയുടെ കഥ പറഞ്ഞ് ശ്രദ്ധ നേടിയ ചിത്രമാണിത്. ഈ മാസം 21ന് ഇറ്റലിയിലെ വില്ല അവേഴ്‌സനയിൽ ചിത്രത്തിന്റെ ലൈവ് സ്ക്രീനിങ് നടക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. തുടർന്നുള്ള ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും. 

ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹന്‍ നിര്‍മ്മിച്ച് ബിജു മജീദ് സംവിധാനം ചെയ്ത ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ നേരത്തെ ഇറ്റലിയില്‍ നടന്ന റോം ഇന്‍ഡിപെന്‍ഡന്റ് പ്രിസ്മ ചലച്ചിത്രമേളയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സാമൂഹിക പ്രതിബദ്ധത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരുക്കിയ 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍' ഓസ്‌കാര്‍ ചുരുക്കപ്പട്ടികയിലും ഇടം നേടിയിട്ടുണ്ട്. 

ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടര്‍ കൂടിയായ സോഹന്‍ റോയ് പ്രൊജക്ട് ഡിസൈനിങ് നിര്‍വ്വഹിച്ച ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം കെ.ഷിബുരാജ് ആണ്. ഗാനരചന സോഹന്‍ റോയ്, സംഗീതം ബി .ആര്‍. ബിജുറാം. എഡിറ്റിങ് : ജോണ്‍സണ്‍ ഇരിങ്ങോള്‍, ക്യാമറ: പി.സി ലാല്‍. 

ലാലു അലക്‌സ്, ശിവാജി ഗുരുവായൂര്‍, സുനില്‍ സുഖദ, ബോബന്‍ സാമുവല്‍, പാഷാണം ഷാജി (സാജു നവോദയ), ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി താരങ്ങള്‍ വേഷമിട്ടിരിക്കുന്നു. ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് ദേശീയ തലത്തില്‍ നടത്തിയ ഓഡിഷനുകളില്‍ നിന്നും തിരഞ്ഞെടുത്ത പ്രതിഭകളായ വിപിന്‍ മംഗലശ്ശേരി, സമര്‍ത്ഥ് അംബുജാക്ഷന്‍, സിന്‍സീര്‍ മുഹമ്മദ്, മിയശ്രീ, ഹൃദ്യ നിജിലേഷ്, ലക്ഷ്മി അതുല്‍, ശ്യാം കുറുപ്പ്, പ്രഭിരാജ് നടരാജന്‍, മുകേഷ് എം. നായര്‍, ബേസില്‍ ജോസ് തുടങ്ങി 175ലധികം പുതുമുഖങ്ങളും വേഷമിട്ടു.

5000 വര്‍ഷത്തോളം പഴക്കമുള്ള ആയുര്‍വേദ ചികിത്സയെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ വരുമാനം പൂര്‍ണ്ണമായും കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിച്ചത്. ഏരീസ് ഗ്രൂപ്പിന്റെ സി.എസ്.ആര്‍ പദ്ധതികളുടെ ഭാഗമായി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രമാണ് ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com