ദീർഘകാല വീസക്കാർക്ക് ലെവി ഇല്ല : സൗദിയിൽ ഇനി വസ്തു വാങ്ങാം
Mail This Article
ജിദ്ദ ∙ ദീർഘകാല താമസത്തിനുള്ള പ്രിവിലേജ് ഇഖാമ (പ്രത്യേക താമസാനുമതി) എടുക്കുന്നവരിൽ നിന്നു പ്രവാസി ലെവിയോ ആശ്രിത ലെവിയോ ഈടാക്കില്ലെന്നു സൗദി അറേബ്യ.
സ്വന്തമായി ബിസിനസ് നടത്തുകയോ മറ്റു ജോലി ചെയ്യുകയോ ആണെങ്കിൽ പോലും ലെവി ബാധകമാകില്ല. പ്രിവിലേജ് ഇഖാമയുള്ളയാളുടെ ജീവിത പങ്കാളി, പെൺമക്കൾ, 21 വയസ്സിനു താഴെയുള്ള ആൺകുട്ടികൾ എന്നിവരെയാണു ലെവിയിൽ നിന്ന് ഒഴിവാക്കിയത്.
മറ്റ് ആനുകൂല്യങ്ങൾ :
താമസം സന്ദർശക വീസയിൽ കുടുംബാംഗങ്ങളെയും വീട്ടു ജോലിക്കാരെയും കൊണ്ടുവരാം. മക്കയിലും മദീനയിലും അതിർത്തി പ്രദേശങ്ങളിലും ഒഴികെ സൗദിയുടെ ഏതു ഭാഗത്തും വ്യവസായ ആവശ്യത്തിനു സ്വന്തം പേരിൽ വസ്തു വാങ്ങാം, കെട്ടിടം നിർമിക്കാം. മക്കയിലും മദീനയിലും വിവിധ പദ്ധതികളിൽ 99 വർഷ കാലാവധിയിൽ നിക്ഷേപിക്കാം.
സ്വദേശി സംവരണം ഇല്ലാത്ത ഏതു തസ്തികയിലും ജോലി നോക്കുകയും ഇഷ്ടം പോലെ ജോലി മാറുകയും ചെയ്യാം. സ്വന്തം പേരിൽ വാഹനം വാങ്ങാം. വിമാനത്താവളങ്ങളിലും പ്രവേശന കവാടങ്ങളിലും സൗദികൾക്കു മാത്രമായുള്ള പ്രത്യേക പാസ്പോർട്ട് ഡെസ്ക് ഉപയോഗിക്കാനും അനുമതിയുണ്ട്.