മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വാസം; ദുബായിൽ കെട്ടിട വാടക കുറയുന്നു
Mail This Article
ദുബായ് ∙ ദുബായിൽ കെട്ടിട വാടക വീണ്ടും കുറയുന്നതായി സ്വകാര്യ ഏജൻസി നടത്തിയ പഠനത്തിൽ പറയുന്നു. ഇൗ വർഷം 30 ശതമാനം പേരും കഴിഞ്ഞ വർഷം അവസാന പാദത്തേക്കാൾ കുറഞ്ഞ വാടകയ്ക്കാണ് ദുബായിൽ താമസിക്കുന്നത്. ചുരുങ്ങിയത് മൂന്നു മാസം മുൻപെങ്കിലും കെട്ടിട ഉടയുമായി വിലപേശിയാൽ വാടക കുറഞ്ഞുകിട്ടുമെന്നു പഠന റിപ്പോർട്ട് ദുബായ് നിവാസികളെ ഉപദേശിക്കുകയും ചെയ്യുന്നു. യുഎഇയിൽ താമസിക്കുന്ന ആയിരത്തോളം പേരുമായി നടത്തിയ ആശയവിനിമയ പ്രകാരം തയാറാക്കിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.
കഴിഞ്ഞ വർഷം ആദ്യ മൂന്നു മാസത്തിൽ 33.1 % ആണ് വാടകയിൽ ഇടിവ് സംഭവിച്ചത്. അതിന് മുൻപ് ഇത് 36.3% ആയിരുന്നു. ഒരു വർഷം മുൻപ് വരെ 37ശതമാനത്തോളം പേർ ഇതേ വാടകയായിരുന്നു നൽകിയിരുന്നത്. അപാർട്മെന്റുകളുടെ വാടക കഴിഞ്ഞ വർഷത്തേക്കാളും 11 ശതമാനവും വില്ലകളുടേത് 9 ശതമാനവും ഇടിഞ്ഞതായി മറ്റൊരു പഠന റിപോർട്ടിലും പറയുന്നു.
ദുബായിൽ കഴിഞ്ഞ വർഷം പുതുതായി 5,800 അപാർട്മെന്റുകളും 900 വില്ലകളും അനുവദിച്ചിട്ടുണ്ട്. എന്നാൽ, സർവെയിൽ പങ്കെടുത്ത 70% പേർക്കും തങ്ങൾ പുതിയ സ്ഥലങ്ങളിലേയ്ക്ക് മാറാൻ താത്പര്യമില്ല എന്നാണ് അറിയിച്ചത്. കുറഞ്ഞ വാടകയ്ക്കുള്ള ഫ്ലാറ്റിലേയ്ക്ക് മാറാൻ തീരുമാനിച്ച് ഇപ്രാവശ്യം വാടക പുതുക്കാൻ ചെന്ന താൻ 20% വരെ വാടക കുറഞ്ഞുകിട്ടിയതിനാൽ ഇപ്പോഴുള്ളിടത്ത് തന്നെ താമസിക്കാൻ തീരുമാനിച്ചതായി ബർദുബായിൽ താമസിക്കുന്ന എറണാകുളം സ്വദേശി മനു രാജ് പറഞ്ഞു.
കഴിഞ്ഞ വർഷത്തേക്കാൾ 20 മുതൽ 25% വരെ ദുബായിയുട ഹൃദയ ഭാഗങ്ങളായ ബർ ദുബായിലും കരാമയിലും അപാർട്മെന്റുകളുടെയും ഫ്ലാറ്റുകളുടെയും വാടക കുറഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. മലയാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്ന തിരക്കേറിയ ഏരിയയാണ് കരാമയും ബർദുബായിയും.
കരാമയിൽ 80,000 പ്രതിവർഷമുണ്ടായിരുന്ന ഇരുമുറി ഫ്ലാറ്റിന് 68,000 മുതൽ 70,000 ദിർഹം വരെയാണ് കുറഞ്ഞത്. ഒരു മുറി ഫ്ലാറ്റിന് 65,000 ദിർഹമുണ്ടായിരുന്നത് ഇപ്പോൾ 55,000 ദിർഹം നൽകിയാൽ മതിയാകും. വാടക കുറയുന്നത് സാധാരണക്കാരായ നൂറുകണക്കിന് ഇന്ത്യക്കാർക്ക് ഗുണകരമാകും. ദുബായിൽ ജോലി ചെയ്ത് ഷാർജയിൽ താമസിക്കുന്ന പലരും രാവിലെയും വൈകിട്ടും ട്രാഫിക് ബ്ലോക്കുകളിലും മറ്റ് പെട്ട് വളരെ കഷ്ടപ്പെടുന്നവരാണ്.