സുവർണശോഭയുള്ള വഴിത്തിരിവ്: രണ്ട് ഇന്ത്യക്കാർക്ക് യുഎഇയുടെ 10 വർഷത്തെ വീസ ലഭിച്ചു
Mail This Article
ദുബായ്∙ പ്രവാസ ജീവിതത്തിലെ സുവർണശോഭയുള്ള വഴിത്തിരിവായി രണ്ട് ഇന്ത്യക്കാർക്ക് യുഎഇയിയുടെ 10 വർഷത്തെ വീസ ലഭിച്ചു. ദുബായിൽ ബിസിനസുകാരായ വാസു ശ്യാംദാസ് ഷ്റോഫ്, ഖുഷി ഖത് വാനി എന്നിവരാണ് ഇത്തരത്തിലുള്ള ആദ്യത്തെ വീസ സ്വന്തമാക്കി ശ്രദ്ധേയരായത്.
വാസു ശ്യാംദാസ് ഷാറൂഫ്, ഖുഷി ഖത് വാനി എന്നിവര്‍ ദുബായ് താമസ കുടിയേറ്റ വകുപ്പിലെ അധിക്യതരിറിൽ നിന്ന് വകുപ്പിന്റെ മുഖ്യ കാര്യാലയമായ ജാഫ്‌ലിയ ഓഫിസിൽ വീസ പതിച്ച പാസ്പോർട്ട് കൈപ്പറ്റി. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് തലവൻ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ടെക്സ്റ്റൈൽസ്, സാങ്കേതിക വിദ്യ, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന റീഗൽ ഗ്രൂപ്പിന്റെ ചെയർമാനാണ് വാസു ശ്യാംദാസ് ഷ്റോഫ്. 2017ൽ സമ്പന്നരായ 50 ഇന്ത്യക്കാരുടെ അറേബ്യൻ ബിസിനസ് തയാറാക്കിയ പട്ടികയിൽ ഇദ്ദേഹം ഇടംനേടിയിരുന്നു. 1960കളിലാണ് റീഗൽ ഗ്രൂപ്പ് തങ്ങളുടെ ആദ്യത്തെ ടെക്സ്റ്റൈൽസ് ഔട്‌ലറ്റ് ദുബായിൽ ആരംഭിച്ചത്. 1350 ദിർഹം ഫീസ് അടച്ച് അഞ്ച് മിനിറ്റിനകം തനിക്ക് വീസാ പാസ്പോർട്ടിൽ പതിച്ചു ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
ദുബായ് കേന്ദ്രീകരിച്ചുള്ള ഖുഷി ജ്വല്ലേർസിന്റെ ഉടമയും അൽ നിസാർ സിനിമാ ഫിലിം കമ്പനിയുടെ മാനേജിങ് ഡയറക്ടറുമാണ് ഖുഷി ഖത് വാനി. കഴിഞ്ഞ 50 വർഷമായി യുഎഇയിൽ പ്രവാസിയാണ്. അതേസമയം, രാജ്യത്തെ വിദേശ നിക്ഷേപർക്കും വിശിഷ്ട വ്യക്തികൾക്കും സ്‌ഥിര താമസത്തിനുള്ള ഗോൾഡ് കാർഡ് ആരംഭിക്കുന്നതായുള്ള പ്രഖ്യാപനം കഴിഞ്ഞദിവസം ട്വിറ്ററിലൂടെ ഷെയ്ഖ് മുഹമ്മദ് നടത്തിയിരുന്നു. നിക്ഷേപകർക്കും വൈദ്യശാസ്ത്രം, എൻജിനീയറിങ്, ശാസ്ത്രം, കല എന്നീ രംഗങ്ങളിലെ പ്രതിഭകൾക്കുമായിരിക്കും ഗോൾഡൻ കാർഡ് എന്ന സ്ഥിരതാമസാനുമതി ലഭിക്കുകയെന്ന് ദുബായ് ഭരണാധികാരി ട്വിറ്ററിൽ കുറിച്ചിരുന്നു. 6800 പേർക്കാണ് ആദ്യഘട്ടത്തിൽ രാജ്യത്ത് ഗോൾഡൻ കാർഡ് അനുവദിക്കുക