ഉത്തമ ഭരണാധികാരി
Mail This Article
ഭരണം കിട്ടിയാൽ സുഭിക്ഷമായി ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന ഭരണാധികാരികളിൽ നിന്നു വ്യത്യസ്തനായിരുന്നു ഖലീഫ ഉമർ. ഉത്തരവാദിത്തം കൊണ്ട് ഉറക്കം വരാത്ത അദ്ദേഹം ഊരു ചുറ്റിയാണു പ്രജകളുടെ വിശേഷം അറിഞ്ഞിരുന്നത്. ഒരിക്കൽ മതിലനപ്പുറത്ത് യുവാക്കളുടെ ശബ്ദ കോലാഹലം കേട്ടു പതുക്കെ അദ്ദേഹം മതിൽ കടന്ന് അപ്പുറമെത്തി. ഒരു സംഘം വട്ടത്തിലിരുന്നു മദ്യപിക്കുന്നു. അവരെ ശിക്ഷിക്കാൻ തീരുമാനിച്ചു. ഭയചകിതരായ അവരുടെ മറുപടി പക്ഷേ, അദ്ദേഹത്തെ ചിന്തിപ്പിച്ചു.
അവർ പറഞ്ഞു: ഞങ്ങൾ മദ്യപിക്കുക എന്ന തിന്മ ചെയ്തിട്ടുണ്ട്. പക്ഷേ, നിങ്ങൾ മൂന്നു തിന്മകൾ ഒന്നിച്ച് ചെയ്തു. നേരായ വഴിയിലൂടെയല്ല ഇവിടേക്ക് പ്രവേശിച്ചത്, അനുവാദം ചോദിച്ചല്ല വന്നത്, ഞങ്ങൾക്കെതിരെ ചാരപ്രവൃത്തി നടത്തുകയും ചെയ്തു. ഈ മൂന്ന് തിന്മകളും അല്ലാഹു വിലക്കിയതാണ്. അവർ പറഞ്ഞത് അപ്പടി ഉമർ അംഗീകരിച്ചു. കുറ്റസമ്മതം നടത്തി. അവരുടെ അവഗാഹത്തെ അനുമോദിക്കുകയും ചെയ്തു. കവി ഹാഫിദ് ഇബ്രാഹി ഈ സംഭവം പ്രമേയമാക്കി മനോഹരമായ കവിത രചിച്ചിട്ടുണ്ട്